കോഴിക്കോട്: സംസ്‌ഥാനത്ത് കടകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും സർക്കാരും തമ്മിൽ നടത്തിയ ചർച്ച പരാജയം. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും 14 ജില്ലകളിലും നാളെ കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നിലപാട് വ്യക്‌തമാക്കി. പോലീസ് തടയാൻ ശ്രമിച്ചാൽ അതും നേരിടാൻ തയ്യാറാണെന്നാണ് വ്യാപാരികൾ അറിയിച്ചത്.
അതേസമയം, നാളത്തെ സമരത്തിൽ നിന്ന് പിൻമാറണമെന്നും സർക്കാർ തീരുമാനം മാത്രമേ പാലിക്കാൻ കഴിയുകയുള്ളൂവെന്നും വ്യാപാരികളെ അറിയിച്ചതായി കോഴിക്കോട് കളക്‌ടർ വ്യക്‌തമാക്കി. സമരവുമായി മുന്നോട്ട് പോവാനാണ് വ്യാപാരികളുടെ ലക്ഷ്യമെങ്കിൽ ശക്‌തമായ നിയമ നടപടികൾ ഉണ്ടാവുമെന്നും കളക്‌ടർ മുന്നറിയിപ്പ് നൽകി.
കോഴിക്കോട് കലക്‌ടറേറ്റിൽ വെച്ച് ഇന്ന് 12 മണിയോടെയാണ് ചർച്ച ആരംഭിച്ചത്. കോഴിക്കോട് ജില്ലാ കളക്‌ടർ, വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയടക്കം പ്രതിഷേധവുമായി രംഗത്തെത്തിയ പശ്‌ചാത്തലത്തിൽ കൂടിയാണ് സർക്കാർ ചർച്ചക്ക് സന്നദ്ധമായത്.
സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണം അശാസ്‌ത്രീയമാണെന്ന് മുൻ എംഎൽഎയും വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ടുമായ മമ്മദ് കോയ പറഞ്ഞു. സർക്കാരിനെ വെല്ലുവിളിച്ച് സമരം ചെയ്യാൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് മമ്മദ് കോയ പ്രതികരിച്ചു.
എന്നാൽ സർക്കാർ നിർദേശങ്ങൾ പാലിക്കാതെ കടകള്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്നാണ് വ്യാപാരി വ്യവസായി സമിതി സംസ്‌ഥാന സെക്രട്ടറി ഇഎസ് ബിജു തിരുവനന്തപുരത്ത് പറഞ്ഞത്. ഏകോപന സമിതിയുടെ വെല്ലുവിളി സമരം രാഷ്‍ട്രീയ പ്രേരിതമെന്നും ബിജു ആരോപിച്ചു.
Read also: അന്വേഷണത്തിന് പിന്നിൽ രാഷ്‌ട്രീയ യജമാനൻമാർ; ലക്ഷ്യം ബിജെപിയെ അപമാനിക്കൽ; സുരേന്ദ്രൻ