തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനം. ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്‌ക്കായി 20 പേര്‍ക്ക് പങ്കെടുക്കാം. ക്രിസ്‌ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇളവ് നൽകിയിരിക്കുന്നത്.
ഞായറാഴ്‌ച നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഔദ്യോഗിക ഉത്തരവ് വന്നാലെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്‌തത വരികയുള്ളൂ. അതേസമയം, സംസ്‌ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ‘സി’ കാറ്റഗറിയില്‍ ഈ ആഴ്‌ച കൊല്ലം ജില്ല മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ബി കാറ്റഗറിയില്‍ 10 ജില്ലകളുണ്ട്. എ കാറ്റഗറിയില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
കാസർഗോഡ് ജില്ല ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്‌ഥാനമാക്കിയാണ് ജില്ലകളെ തരംതിരിച്ചിരിക്കുന്നത്. ആറ്റുകാല്‍ പൊങ്കാല ഇത്തവണയും വീടുകള്‍ കേന്ദ്രീകരിച്ച് തന്നെ നടത്താനാണ് തീരുമാനം. ക്ഷേത്ര പരിസരത്ത് 200 പേരെ അനുവദിച്ചേക്കും. അടച്ചിട്ട സ്‌കൂളുകള്‍ ഫെബ്രുവരി 14 മുതല്‍ തുറക്കാനും തീരുമാനമെടുത്തിട്ടുണ്ട്. കോളേജുകള്‍ ഏഴ് മുതല്‍ തന്നെ പ്രവര്‍ത്തിക്കും.
Also Read: മൽസ്യ തൊഴിലാളിയുടെ ആത്‍മഹത്യ; അന്വേഷണം പ്രഖ്യാപിച്ച് റവന്യൂമന്ത്രി