തൃശൂർ: കൊടകര കള്ളപ്പണ കവര്‍ച്ച കേസില്‍ നടക്കുന്നത് വിചിത്രമായ അന്വേഷണമെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂര്‍ പോലീസ് ക്‌ളബ്ബിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. തനിക്കറിയാവുന്നതെല്ലാം അന്വേഷണ സംഘത്തെ അറിയിച്ചുവെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നത് പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയിലാണ്. ബിജെപിക്ക് പണവുമായി ബന്ധമില്ലെന്നും സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. കോള്‍ ലിസ്‌റ്റിലെ ആളുകളെ കുറിച്ച് ചോദിച്ചു. പാര്‍ട്ടിയെ ഒരുതരത്തിലും ബന്ധിപ്പിക്കാൻ ആകില്ലെന്നായിട്ടും രാഷ്‌ട്രീയ നാടകം കളിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പോലീസ് ഉദ്യോസ്‌ഥരല്ല, രാഷ്‌ട്രീയ യജമാനൻമാരാണ് ഇത് ചെയ്യിക്കുന്നത്. പലതരത്തിലും പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ ബിജെപിയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ നാടകം കളിക്കുകയാണ്. ഒരു ബന്ധവുമില്ലാത്ത ആളുകളെയാണ് പോലീസ് വിളിച്ചുവരുത്തുന്നത്. രാഷ്‌ട്രീയ പകപോക്കല്‍ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഹാജരായതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
രണ്ട് മണിക്കൂറിനോട് അടുത്താണ് സുരേന്ദ്രന്റെ മൊഴിയെടുപ്പ് നടന്നത്. ശേഷം പുറത്തിറങ്ങിയ സുരേന്ദ്രന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണവും നല്‍കിയിരുന്നു.
Also Read: സ്വർണക്കടത്ത്; ആകാശ് തില്ലങ്കേരിയുടെ വീട്ടില്‍ കസ്‌റ്റംസ് റെയ്‌ഡ്