ഇടുക്കി: ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടിയെടുത്ത് സഭാ നേതൃത്വം. ഇടുക്കി മങ്കുവ പള്ളി വികാരിയായിരുന്ന ഫാ. കുര്യാക്കോസ് മറ്റത്തിനെതിരെയാണ് ഇടുക്കി രൂപത നടപടിയെടുത്തത്. ഫാ. കുര്യാക്കോസ് മറ്റത്തിനെ പള്ളി വികാരി സ്‌ഥാനത്ത് നിന്ന് നീക്കി. അരമനയിൽ നിന്ന് വൈദികരുടെ പ്രത്യേക സംഘമെത്തിയാണ് വൈദികനെ പ്രായമായ പുരോഹിതരെ താമസിപ്പിക്കുന്ന സ്‌ഥലത്തേക്ക് മാറ്റിയത്.
അതേസമയം, വൈദികനെ ചുമതലയിൽ നിന്നും മാറ്റിയ സംഭവത്തിൽ തൽക്കാലം ഇടപെടേണ്ടന്നാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. ഇടുക്കിയിൽ ആദ്യമായാണ് ഒരു വൈദികൻ ബിജെപിയിൽ അംഗമാകുന്നത്. റോമൻ കത്തോലിക്കാ സഭയുടെ നിയമപ്രകാരം, പരസ്യമായ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കാൻ പാടില്ല. വൈദികൻ രാഷ്‌ട്രീയ നിലപാട് സ്വീകരിക്കുന്നത് വിശ്വാസികൾക്കിടയിൽ പ്രശ്‌നം ഉണ്ടാക്കുമെന്ന നിരീക്ഷണത്തെ തുടർന്നാണിത്.
ഇന്നലെയാണ് പള്ളിയിൽ വെച്ച് വൈദികന് ബിജെപി നേതൃത്വം സ്വീകരണം നൽകിയത്. ബിജെപി ഇടുക്കി ജില്ലാ പ്രസിഡണ്ട് കെഎസ് അജി നേരിട്ടെത്തിയാണ് ഫാ.കുര്യാക്കോസ് മറ്റത്തിനെ ഷാൾ അണിയിച്ചു ബിജെപിയിലേക്ക് സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങൾ അടക്കം പുറത്തുവിട്ടിരുന്നു. 15 ദിവസം മുമ്പ് വൈദികന് അംഗത്വം നൽകിയിരുന്നതായി ബിജെപി നേതൃത്വം വ്യക്‌തമാക്കി. വൈദികന്റെ അനുമതിയോടെയാണ് ചിത്രം പുറത്തുവിട്ടതെന്നും ബിജെപി പ്രാദേശിക നേതാക്കൾ അറിയിച്ചിരുന്നു.
അതേസമയം, ക്രൈസ്‌തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബിജെപിയെന്ന് കരുതുന്നില്ലെന്നായിരുന്നു പാർട്ടി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ഫാ.കുര്യാക്കോസ് മറ്റം പ്രതികരിച്ചത്. ആനുകാലിക സംഭവങ്ങൾ സസൂക്ഷ്‌മം വീക്ഷിച്ചതിന് ശേഷമാണ് ബിജെപിയിൽ അംഗമാകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, മണിപ്പൂർ വിഷയത്തിൽ ബിജെപിയെ ഒറ്റപ്പെടുത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിച്ചവർക്കുള്ള മറുപടിയാണ് ഫാ.കുര്യാക്കോസ് മറ്റത്തിന്റെ ബിജെപി പ്രവേശനമെന്ന് കെഎസ് അജി അഭിപ്രായപ്പെട്ടു.
Tech| ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ ജാഗ്രതൈ; അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കിൽ പണി പാളും!