ന്യൂഡെല്‍ഹി : കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള വിദേശത്ത് നിന്നും വരുന്ന ആളുകള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ഒപ്പം തന്നെ വിദേശത്ത് നിന്നും പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും പ്രോട്ടോക്കോളില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
യാത്ര തിരിക്കുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ച ആര്‍ടിപിസിആര്‍ ഫലം മാത്രമേ പരിഗണിക്കുകയുള്ളൂ. ഫലം നെഗറ്റീവ് ആണെങ്കില്‍ ഇന്ത്യയില്‍ എത്തുമ്പോൾ ക്വാറന്റൈന്‍ ഒഴിവാക്കാം. അല്ലാത്തപക്ഷം പോസിറ്റീവ് ആണെങ്കില്‍ ഇന്ത്യയില്‍ 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം. ഇതിനൊപ്പം തന്നെ വിദേശത്ത് നിന്നും ആര്‍ടിപിസിആര്‍ പരിശോധന നടത്താതെ ഇന്ത്യയില്‍ എത്തുന്ന ആളുകള്‍ക്ക് വിമാനത്താവളങ്ങളില്‍ പരിശോധനക്ക് ഉള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ഇവിടെ നടത്തുന്ന ടെസ്‌റ്റില്‍ നെഗറ്റീവ് ആയാലും ക്വാറന്റൈന്‍ ഒഴിവാക്കിയിട്ടുണ്ട്. അല്ലാത്തവര്‍ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കണം.
പുതുക്കിയ പ്രോട്ടോക്കോള്‍ അനുസരിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്ന ആളുകള്‍ 72 മണിക്കൂര്‍ മുന്‍പ് ഡെല്‍ഹി വിമാനത്താവളത്തിന്റെ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യണം. കൂടാതെ ഗര്‍ഭാവസ്‌ഥ, കുടുംബത്തിലെ മരണം, ഗുരുതര രോഗങ്ങള്‍, പത്ത് വയസില്‍ താഴെയുള്ള കുട്ടികളോടൊപ്പമോ, മാതാപിതാക്കളുടെ ഒപ്പമോ ഉള്ള യാത്ര എന്നിവക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ ഇവര്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണമെന്ന് പ്രോട്ടോകോളില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; എംസി കമറുദ്ദീനെ കസ്‌റ്റഡിയില്‍ വിട്ടു