ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഉത്തര്‍പ്രദേശിലെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ആദിത്യനാഥ് രാജിവെച്ച് പുറത്തു പോകണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌ഥാനത്തെ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഡെല്‍ഹിയിലെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ കൂടുതലാണെന്ന് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പറഞ്ഞതിനെ തുടര്‍ന്നാണ് സിസോദിയയുടെ രൂക്ഷ വിമര്‍ശനം.
‘ഈ ഒഴികഴിവുകള്‍ ഇപ്പോള്‍ വിലപ്പോവില്ല യോഗി ആദിത്യനാഥ്ജി. ഉത്തര്‍പ്രദേശിലെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, അത് നിങ്ങളുടെ കഴിവില്ലായ്‌മയാണ്. അതില്‍ സംസ്‌ഥാനത്തെ ജനങ്ങളുടെ തെറ്റെന്താണ്? നിങ്ങള്‍ക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ കഴിവുള്ള വ്യക്‌തിയെ ജനങ്ങള്‍ തിരഞ്ഞെടുക്കും’, സിസോഡിയ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സിസോഡിയക്ക് പിന്തുണയുമായി രംഗത്തെത്തി. എണ്ണം 5 ലക്ഷമോ 5 കോടിയോ ആണെങ്കിലും കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസവും ശോഭനമായ ഭാവിയും നല്‍കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ അദ്ദേഹം നല്ല സര്‍ക്കാരുകള്‍ ഒഴികഴിവ് പറയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടി മല്‍സരിക്കുമെന്ന് കെജ്‌രിവാള്‍ അടുത്തിടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇരു സംസ്‌ഥാനങ്ങളിലെയും രാഷ്‌ട്രീയ നേതാക്കള്‍ തമ്മിലുള്ള വാക്‌പോര് ആരംഭിച്ചത്.
ഡെല്‍ഹിയിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെ കെജ്‌രിവാള്‍ ഉത്തര്‍പ്രദേശുമായി താരതമ്യവും ചെയ്‌തിരുന്നു. ഇതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. മാത്രവുമല്ല ഡെല്‍ഹി മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ ഉത്തര്‍പ്രദേശ് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി സതീഷ് ചന്ദ്ര ദ്വിവേദി കെജ്‌രിവാളിനെയും സിസോഡിയയെയും സംസ്‌ഥാനത്തെ സ്‌കൂളുകള്‍ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്‌തിരുന്നു.
Read Also: ഡിസംബർ അവസാനം ബാറുകൾ തുറക്കാൻ നീക്കം; തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം