തിരുവനന്തപുരം: സംസ്‌ഥാനത്തെ ബാറുകൾ ഈ മാസം അവസാനത്തോടെ തുറക്കാൻ നീക്കം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ 23ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നടക്കും. ക്രിസ്‌തുമസ്, പുതുവൽസര ആഘോഷങ്ങൾ മുന്നിൽ കണ്ടാണ് പുതിയ തീരുമാനം. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്‌ഥാനത്ത് കോവിഡ് വ്യാപനം ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ തീരുമാനം നിർണായകമാവും.
അടച്ചിടൽ ആരംഭിച്ചതിന് ശേഷമാണ് ബാറുകൾ പൂട്ടിയത്. പിന്നീട് മാസങ്ങൾക്ക് ശേഷം കൗണ്ടറുകൾ മുഖേനയുള്ള വിൽപ്പന പുനരാരംഭിച്ചത്. ബാറുകൾ തുറന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. ഒരു മേശക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് എക്‌സൈസും പൊലീസും ഉറപ്പുവരുത്തും. ബാറുകൾ തുറക്കണമെന്ന ആവശ്യവുമായി സെപ്റ്റംബറിൽ ബാറുടമകൾ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും അനുകൂല നിലപാട് സ്വീകരിക്കാത്തതിനാൽ ഇത് നടന്നില്ല. ഇത്തവണയും ആരോഗ്യ വകുപ്പിന്റെ നിലപാടാവും നിർണായകമാവുക.
Read Also: കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫിന് യുഡിഎഫ് വിമതന്റെ പിന്തുണ