കക്കട്ടിൽ: പ്രതിഷേധം ശക്തമായതൊടെ മധുകുന്ന് മലയിൽ അനധികൃതമായി നടത്തിയിരുന്ന ഖനനത്തിനെതിരെ നടപടികൾ ആരംഭിച്ചു. താത്കാലികമായി ഖനനം നിർത്തിവക്കാൻ സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചിട്ടുണ്ട് . സ്ഥലമുടമകളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു. ആർഡിഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചതിനു പിന്നാലെയാണ് നടപടി. ഖനനത്തിനെതിരെ നാട്ടുകാർ നിരന്തരം പരാതികൾ ഉന്നയിച്ചിരുന്നു.
പുറമേരി, കുറ്റ്യാടി, കുന്നുമ്മൽ പഞ്ചായത്തുകളിലായി പത്ത് ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് മധുകുന്ന് മല. കുന്നിന്റെ താഴെ അനേകം വീടുകൾ ഉൾക്കൊള്ളുന്ന ജനവാസകേന്ദ്രങ്ങളാണുള്ളത്. കുത്തനെയുള്ള പാറക്കൂട്ടങ്ങൾ നിറഞ്ഞ കുന്നിന്റെ മുകൾഭാഗത്തെ കല്ല് മുറിച്ചെടുക്കുമ്പോൾ രൂപപ്പെടുന്ന ഗർത്തങ്ങളിൽ വെള്ളം നിറയുന്നത് പലഭാഗങ്ങളിലായി കുന്നിടിച്ചിലിനു കാരണമാകും എന്നായിരുന്നു വിദഗ്‌ധരുടെ അഭിപ്രായം. ഇതിനൊപ്പം തന്നെ മേഖലയിലെ ജൈവസമ്പത്തിന് ഖനനം ഉണ്ടാക്കുന്ന ആഘാതം ചെറുതല്ല. ആയിരക്കണക്കിന് ചന്ദനമരങ്ങൾ ഉള്ള പ്രദേശത്ത് മയിൽ, കുരങ്ങ്, പന്നി, മാൻ, മുള്ളൻപന്നി തുടങ്ങിയ ജീവികളുടെ സാന്നിധ്യവുമുണ്ട്.
ബന്ധപ്പെട്ട അധികാരികളുടെയോ ജിയോളജി വകുപ്പിന്റെയോ അനുമതിയില്ലാതെ നടക്കുന്ന ഖനനം മനുഷ്യർക്ക് മാത്രമല്ല മേഖലയിലെ മുഴുവൻ ജൈവസമ്പത്തിനും വെല്ലുവിളിയായിരുന്നു. ഡിവൈഎഫ്ഐ അടക്കമുള്ള യുവജന സംഘടനകളും വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
പോലീസ്, കളക്ടർ, ജിയോളജി വകുപ്പ് തുടങ്ങിയവർക്കെല്ലാം നിവേദനവും പരാതിയും നൽകിയിട്ടും നടപടികൾ വൈകുന്നതിൽ നാട്ടുകാരിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ ഖനനം നിർത്തിവക്കാനുള്ള നടപടികൾ കൈക്കൊണ്ടതൊടെ നാട്ടുകാരും ആശ്വാസത്തിലാണ്.