വടക്കഞ്ചേരി: പാലക്കാട് വടക്കാഞ്ചേരിയിൽ വ്യാജകള്ള് നിർമാണത്തിന് സഹായം ചെയ്‌ത എക്‌സൈസ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. ജൂൺ 27ന് വടക്കഞ്ചേരിയിലെ രണ്ട് വീടുകളിൽ നിന്ന് സ്‌പിരിറ്റും വ്യാജകള്ളും പിടികൂടിയ സംഭവത്തിലാണ് നടപടി. വ്യാജകള്ള് നിർമാണ ലോബികൾക്ക് എക്‌സൈസ് വർഷങ്ങളോളം സഹായം നൽകിയെന്നാണ് കണ്ടെത്തൽ.
വ്യാജകള്ള് നിർമാണം പിടികൂടുമ്പോൾ തന്നെ ഉദ്യോഗസ്‌ഥരുടെ പങ്ക് വ്യക്‌തമായിരുന്നു. മദ്യലോബിക്കാർ എല്ലാ മാസവും ഉദ്യോഗസ്‌ഥർക്ക് പണം കൊടുത്തതിന്റെ രേഖകളടക്കം പുറത്തുവന്നിരുന്നു. ഉദ്യോഗസ്‌ഥരുമായുള്ള ഇവരുടെ ഫോൺ സംഭാഷണങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ പ്രത്യേക സംഘമാണ് സംഭവം അന്വേഷിച്ചത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കൂട്ട സസ്‌പെൻഷൻ.
കൂടുതൽ ഉദ്യോഗസ്‌ഥർക്ക് കേസിൽ പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്. സമഗ്രമായ അന്വേഷണത്തിനായി കേസ് വിജിലൻസിന് കൈമാറുമെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ അറിയിച്ചിട്ടുണ്ട്.
Also Read: കരിപ്പൂർ സ്വർണക്കടത്ത്; മുഖ്യപ്രതിയടക്കം രണ്ട് പേർ അറസ്‌റ്റിൽ