തിരുവനന്തപുരം: സംസ്‌ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ഒരു ക്വാറികളെയും പ്രോൽസാഹിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവ്. അനുമതി നൽകിയ ക്വാറികളുടെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ എൻഎ നെല്ലിക്കുന്ന് എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
2010-11ൽ 3104 ക്വാറികൾക്കാണ് അനുമതി നൽകിയത്. 2020–21ൽ 604 ക്വാറികൾക്ക് മാത്രമാണ് അനുമതിയുള്ളത്; മന്ത്രി പറഞ്ഞു.
ഉരുൾപൊട്ടൽ ഉണ്ടായ കൂട്ടിക്കൽ വില്ലേജിൽ ഒരു ക്വാറിക്ക് മാത്രമേ അനുമതിയുള്ളൂ എന്നും നിലവിൽ പ്രവർത്തിക്കുന്ന ക്വാറികൾ അഞ്ച് വർഷത്തിനുള്ളിൽ പ്രവർത്തനം അവസാനിപ്പിക്കണമെന്നും മന്ത്രി വ്യക്‌തമാക്കി.
‘ഈ മേഖലയിൽ പുതുതായി ക്വാറികൾക്ക് അനുമതി നൽകില്ല. പ്രളയത്തിന് ശേഷം കേരളത്തിൽ ക്വാറികൾക്ക് അനുമതി നൽകുന്നത് കുറഞ്ഞിട്ടുണ്ട്. പരിസ്‌ഥിതി സന്തുലിതാവസ്‌ഥ നിലനിർത്തിയുള്ള പ്രവർത്തനങ്ങൾ മാത്രമേ ഉണ്ടാകൂ’, മന്ത്രി അറിയിച്ചു.
Most Read: വഴി തടസപ്പെടുത്തി സമരം; ഹൈക്കോടതി ഇന്ന് ഹരജി പരിഗണിക്കും