തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം അതീവ ഗുരുതരമാകുകയാണ് എന്ന് ഐഎംഎ അറിയിച്ചു. രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ദിനംപ്രതി ഉണ്ടാകുന്നത്. ഇത് സംസ്‌ഥാനത്തിന്റെ സ്‌ഥിതി കൂടുതല്‍ രൂക്ഷമാക്കുകയാണ്. രോഗം ആളുകളിലേക്ക് വളരെ വ്യാപിക്കുന്നതിനാല്‍ രോഗ നിയന്ത്രണം കൂടുതല്‍ ദുഷ്‌കരമാകുന്ന അവസ്‌ഥയാണ് നിലവിലുള്ളത്.
കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ പ്രതിദിനം 10000 ന് മുകളില്‍ എത്തിയിട്ടുണ്ട്. ഈ മാസം അവസാനം ആകുമ്പോഴേക്കും രോഗികളുടെ എണ്ണം ഓരോ ദിവസവും ഇരുപതിനായിരം വരെ എത്താമെന്നാണ് ഐഎംഎ വിലയിരുത്തുന്നത്. കോവിഡ് രോഗം ഉള്ള ആളുകളെ പെട്ടെന്ന് തന്നെ കണ്ടു പിടിക്കേണ്ടത് അനിവാര്യമായതിനാല്‍ ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളില്‍ കോവിഡ് പരിശോധന നടത്തേണ്ടതുണ്ടെന്നും ഐഎംഎ വ്യക്‌തമാക്കി.
കോവിഡ് രൂക്ഷമായി തുടങ്ങിയതോടെ സംസ്‌ഥാനത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചെങ്കിലും അവയൊന്നും ഫലപ്രദമായിട്ടില്ല എന്നാണ് ഐഎംഎ ചൂണ്ടിക്കാണിക്കുന്നത്. അതിനാലാണ് ദിനംപ്രതി രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത്. സംസ്‌ഥാനത്ത് ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുകയാണ് ഇപ്പോഴത്തെ ആവശ്യമെന്നും അതിലൂടെ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കൂ എന്നും ഐഎംഎ വ്യക്‌തമാക്കി. കൂടാതെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരോഗ്യരംഗത്ത് കൂടുതല്‍ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തേണ്ടതും അനിവാര്യമാണ് എന്ന് ഐഎംഎ ചൂണ്ടിക്കാട്ടി. അതിനായി വിരമിച്ച ഡോക്‌ടർമാരുടെ അടക്കം സേവനം ഇപ്പോള്‍ പ്രയോജനപ്പെടുത്തണം എന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.
Read also : കോവിഡ്; എറണാകുളത്ത് ഇന്ന് നാല് മരണം കൂടി