റിയാദ്: ലേബർ ക്യാമ്പ് (തൊഴിലാളികളുടെ താമസ കേന്ദ്രങ്ങൾ) നിയമങ്ങൾ ലംഘിച്ചാൽ തടവു ശിക്ഷയും വൻ തുക പിഴയും ഈടാക്കാൻ സൗദി അറേബ്യ. ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികൾ ഒന്നിച്ച് താമസിക്കുന്നതിനുള്ള നിബന്ധനകളും ചട്ടങ്ങളും ലംഘിക്കുന്നവർ 30 ദിവസത്തെ തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും, പരമാവധി 10 ലക്ഷം പിഴ ചുമത്തുമെന്നും സൗദി മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിയമ ലംഘനം ആവർത്തിച്ചാൽ പിഴ സംഖ്യ ഇരട്ടിയാക്കും. മന്ത്രാലയത്തിന്റെ ചട്ടമനുസരിച്ച് ഇരുപതോ അതിൽ കൂടുതലോ തൊഴിലാളികളെ ഒന്നിച്ച് പാർപ്പിക്കുന്നതിന് താമസകേന്ദ്രത്തിന് ലൈസൻസ് ഉണ്ടായിരിക്കണം. തൊഴിലാളികളുടെ അത്തരം താമസസ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ആഭ്യന്തര, മുനിസിപ്പൽ, ഗ്രാമീണകാര്യങ്ങൾ, ആരോഗ്യം, മാനവ വിഭവശേഷി, സാമൂഹിക വികസനം, ഭവന നിർമ്മാണം എന്നീ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സ്ഥിരം സമിതിക്ക് മന്ത്രാലയം രൂപം നൽകും.