കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ആക്രമണത്തിന് ഇരയായ 20കാരി ചികിൽസയിൽ കഴിയുന്നത്. അതേസമയം പെൺകുട്ടി തന്നിൽ നിന്ന് ഒഴിഞ്ഞു മാറിയതും, മൊബൈൽ നമ്പർ ബ്ളോക്ക് ചെയ്‌തതുമാണ് പ്രകോപന കാരണമെന്നാണ് പ്രതി റഫ്നാസിന്റെ മൊഴി.
കൂടാതെ വിദ്യാർഥിനി രാവിലെ കോളേജിൽ പോകുമ്പോൾ ആക്രമിക്കാനായിരുന്നു ആദ്യ പദ്ധതിയെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ രാവിലെ പെൺകുട്ടിക്കൊപ്പം പിതാവ് ഉണ്ടായിരുന്നതിനാൽ ഈ പദ്ധതി നടന്നില്ല. തെളിവെടുപ്പിനിടെയാണ് പ്രതി ഇക്കാര്യങ്ങൾ പോലീസിനോട് വ്യക്‌തമാക്കിയത്. അറസ്‌റ്റ് ചെയ്‌ത പ്രതിയെ നിലവിൽ കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
പ്രതി കൃത്യമായ പദ്ധതികൾ തയ്യാറാക്കിയാണ് കൃത്യത്തിന് എത്തിയത്. രാവിലെ പെൺകുട്ടിയെ ആക്രമിക്കാൻ സാധിക്കാഞ്ഞതിന് പിന്നാലെ പ്രതി ഉച്ചയ്‌ക്ക് പെൺകുട്ടി സഞ്ചരിച്ച ബസിനെ ബൈക്കിൽ പിന്തുടർന്നാണ് ആക്രമിക്കാൻ എത്തിയത്. വെട്ടി വീഴ്‌ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ലക്ഷ്യം. കാറിലെത്തിയ നാല് യുവാക്കൾ തടഞ്ഞതിനാൽ പ്രതിക്ക് പെട്രോൾ ഉപയോഗിക്കാനായില്ല.
Read also: കൊല്ലത്ത് കാണാതായ രണ്ടര വയസുകാരനായി തിരച്ചിൽ തുടരുന്നു