മുംബൈ: 2020-21 സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 2,02,781 കോടി രൂപയുടെ കിട്ടാക്കടം. കൂടുതല്‍ വായ്പ എഴുതിത്തള്ളിയത് പൊതുമേഖലാ ബാങ്കുകളാണ്. 1.32 ലക്ഷം കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകള്‍ തള്ളിയത്. കേന്ദ്ര ധനസഹമന്ത്രി ഡോ. ഭഗ്വത് കരാഡാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവും കൂടുതല്‍ വായ്പകള്‍ എഴുതിത്തള്ളിയത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയാണ്. 34,402 കോടിരൂപയുടെ വായ്പകളാണ് ബാങ്ക് തള്ളിയത്.
യൂണിയന് ബാങ്ക് 16,983 കോടി, പിഎന്‍ബി 15,877 കോടി എന്നിങ്ങനെ എഴുതിത്തള്ളി. സ്വകാര്യമേഖലയില്‍ 12,018 കോടി രൂപയുമായി ആക്സിസ് ബാങ്കാണ് മുന്നില്‍. ഐസിഐസിഐ ബാങ്കിനിത് 9507 കോടിയും എച്ച്ഡിഎഫ്സി ബാങ്കിന് 9289 കോടി രൂപയുമാണ്. 2021 ഡിസംബര്‍ 31ലെ കണക്കുപ്രകാരം 5.60 ലക്ഷം കോടി രൂപയാണ് വാണിജ്യ ബാങ്കുകളിലെ മൊത്തം നിഷ്ക്രിയ ആസ്തി.
2018 മാര്‍ച്ച് 31നിത് 8.96 ലക്ഷം കോടി രൂപയായിരുന്നു. റിസര്‍വ് ബാങ്കിന്റെ കണക്കുപ്രകാരം പൊതുമേഖലാ ബാങ്കുകള്‍ 2019 സാമ്പത്തിക വര്‍ഷം മുതല്‍ 2021 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ 3,12,987 കോടി രൂപയുടെ കിട്ടാക്കട വായ്പകള്‍ തിരിച്ചുപിടിച്ചിട്ടുണ്ട്.
എന്നാൽ ഈ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലായി ഏറ്റവും കൂടുതല്‍ വായ്പാത്തുക എഴുതിത്തള്ളിയത് എസ്ബിഐ തന്നെയാണ്. ആകെ 1.46 ലക്ഷം കോടി രൂപയോളം വരുമിത്. പിഎന്‍ബി 58,397 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 49,986 കോടി രൂപയും യൂണിയന് ബാങ്ക് 49,449 കോടിയും ഈ കാലയളവിൽ എഴുതിത്തള്ളി.
Read Also: ലൗ ജിഹാദ് ഒരു നിർമിത കള്ളമാണെന്ന് ഡിവൈഎഫ്ഐ