ടൊറാന്റോ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡ് 19 വകഭേദം ഒമൈക്രോൺ കാനഡയിൽ രണ്ടുപേർക്ക് സ്‌ഥിരീകരിച്ചു. നൈജീരിയയിൽ നിന്നെത്തിയ രണ്ടുപേർക്കാണ് ഒന്റാരിയോയിൽ വൈറസ് സ്‌ഥിരീകരിച്ചത്. രണ്ടുപേരിലും കോവിഡ് 19 ഒമൈക്രോൺ വേരിയന്റ് കണ്ടെത്തിയതായി ഒന്റാരിയോ ആരോഗ്യവകുപ്പ് അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
ഒമൈക്രോൺ വൈറസിന്റെ വ്യാപനത്തെക്കുറിച്ച് സസൂക്ഷ്‌മം നിരീക്ഷിച്ചു കൊണ്ടിരിക്കയാണ്. കാനഡ, യുഎസ് എന്നിവിടങ്ങളിൽ ഇതിന്റെ വ്യാപനം കാര്യമായി തന്നെ ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നതെന്നും, യാത്രാവിലക്ക് ഉൾപ്പെടെ വിവിധ പ്രതിരോധ മാർഗങ്ങൾ പരിഗണിച്ചു വരികയാണെന്നും കാനഡ പബ്ളിക് ഹെൽത്ത് ഏജൻസി പ്രസ്‌താവനയിലൂടെ അറിയിച്ചു.
ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങി വരുന്നവർക്ക് കാനഡയിൽ പ്രവേശനം നൽകുന്നതിനു മുൻപായി കർശന പരിശോധനക്ക് വിധേയരാകേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, അമേരിക്കയിലും ഒമൈക്രോൺ വകഭേദം ഇതിനകം തന്നെ എത്തിച്ചേർന്നിരിക്കാമെന്ന് യുഎസ് ചീഫ് മെഡിക്കൽ അഡൈ്വസർ ആന്റണി ഫൗചി പറഞ്ഞു. പുതിയ വകഭേദത്തെ കുറിച്ച് പഠിക്കുന്നതിന് അമേരിക്കൻ ശാസ്‌ത്രജ്‌ഞർക്ക് കുറഞ്ഞത് രണ്ടാഴ്‌ചയെങ്കിലും വേണ്ടിവരുമെന്നും ഫൗചി കൂട്ടിച്ചേർത്തു.
Read Also: മോൻസൺ കേസ്; ഇഡിയുടെ ഇടപെടൽ ഫെഡറൽ തത്വങ്ങൾക്ക് എതിരെന്ന് സർക്കാർ