ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ നിലപാട് അറിയിച്ച് ഐസിഎംആര്‍. 50 ശതമാനം വിജയകരമാകുന്ന വാക്‌സിന്‍ രാജ്യത്ത് വില്‍ക്കാന്‍ അനുമതി നല്‍കുമെന്നാണ് ഐസിഎംആര്‍ ന്റെ നയം. ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബലറാം ഭാര്‍ഗവയാണ് ഇക്കാര്യം അറിയിച്ചത്.
നൂറ് ശതമാനം ഫലപ്രാപ്‍തി തരുന്ന വാക്‌സിന്‍ വികസിപ്പിക്കുക എന്നത് സാധ്യത ഇല്ലാത്ത കാര്യമാണ്. എന്നാല്‍ 50 ശതമാനം മുതല്‍ 100 ശതമാനം വരെ വിജയകരമാകുന്ന വാക്‌സിന്‍ ഇന്ത്യയില്‍ വില്‍ക്കാനുള്ള അനുമതി ഉണ്ടാകും. കോവിഡ് രോഗികളില്‍ കണ്ടു വരുന്ന ശ്വാസകോശ രോഗങ്ങള്‍ക്ക് 100 ശതമാനം ഫലപ്രാപ്‍തിയുള്ള മരുന്നുകള്‍ വളരെ അപൂർവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്ന് വാക്‌സിനുകളുടെ പരീക്ഷണമാണ് ഇന്ത്യയില്‍ പുരോഗമിക്കുന്നത്. ഓക്‌സ്ഫോഡ് നിര്‍മ്മിക്കുന്ന വാക്‌സിന്റെ പരീക്ഷണത്തില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഓക്‌സ്‌ഫോഡിന്റെ സഹായത്തോടെ ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷിക്കുന്ന ആസ്ട്രസെനക്കയും ഇന്ത്യയില്‍ വാക്‌സിന്റെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്‌ചയോടെ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഓക്സ്ഫോഡിൻറെ പരീക്ഷണം വീണ്ടും പുനഃരാരംഭിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇന്ത്യക്ക് പുറമെ യുഎസ്,യുകെ, ബ്രസീല്‍ എന്നിവിടങ്ങളിലും പരീക്ഷണം നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ യുകെ യിലും പരീക്ഷണം പുനഃരാരംഭിച്ചിട്ടുണ്ട്.
Read also : ആമസോണ്‍ ഇനി മലയാളത്തിലും