ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ഒഡീഷയിൽ നാശം വിതച്ച സമയത്ത് 300ഓളം ജനനങ്ങൾ സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയ്‌തുവെന്ന് റിപ്പോർട്. ചൊവ്വാഴ്‌ച രാത്രി രാജ്യത്തിന്റെ കിഴക്കൻ തീരത്ത് ചുഴലിക്കാറ്റ് വീശുന്നതിനിടെയാണ് ഈ കുഞ്ഞുങ്ങളിൽ പലരും ജനിച്ചത്.
ഇവരുടെ ജനനത്തേക്കാൾ കൗതുകം മാതാപിതാക്കൾ ഈ കുഞ്ഞുങ്ങൾക്ക് നൽകിയ പേരാണ്. തങ്ങളുടെ കുട്ടികൾക്ക് നല്ലൊരു പേര് തേടി അച്ഛനും അമ്മയ്‌ക്കും അലയേണ്ടി വന്നില്ല. കുഞ്ഞിന്റെ ജനനവും സമയവും എല്ലാവരും ഓർക്കുന്ന രീതിയിലുള്ള പേര് അവർ കുഞ്ഞുങ്ങൾക്ക് നൽകി. ‘യാസ്’, ഒഡീഷയിൽ വീശിയടിച്ച് നാശം വിതച്ച അതേ ചുഴലിയുടെ പേര്.
തന്റെ കുഞ്ഞിന് ഇതിനേക്കാൾ നല്ലൊരു പേരിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് ബാലസോർ നിവാസിയായ സോനാലി മൈതി പറയുന്നത്. കേന്ദ്രപാറയിൽ നിന്നുള്ള സരസ്വതി ബൈരാഗിയും ഈ അഭിപ്രായത്തോട് യോജിച്ചു. എല്ലാവരും ഓർമ്മിക്കുന്ന ഒരു ദിവസത്തിലാണ് എന്റെ കുട്ടി ലോകത്തിലേക്ക് വന്നത് എന്നതിൽ താൻ ഏറെ സന്തുഷ്‌ടയാണെന്നും സരസ്വതി പറഞ്ഞു.
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. യാസ് ചുഴലിക്കാറ്റിന് ഒമാനിൽ നിന്നാണ് പേര് ലഭിച്ചത്. പേർഷ്യൻ നാമമായ യാസിന്റെ അർഥം ജാസ്‌മിൻ അഥവാ മുല്ലപ്പൂവ് എന്നാണ്.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ഒഡീഷയിലെ താഴ്‌ന്ന പ്രദേശങ്ങളിലുള്ള ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഈ കൂട്ടത്തിൽ 6,500 ഗർഭിണികൾ ഉണ്ടായിരുന്നുവെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നതാണ്. പ്രസവ സമയം അടുത്ത സ്‌ത്രീകളെ തൊട്ടടുത്തുള്ള ഡെലിവറി സെന്ററുകളിലേക്കും പ്രാദേശിക ആശുപത്രികളിലേക്കും മാറ്റുകയും ചെയ്‌തിരുന്നു.
നേരത്തെ, ലോക്ക്‌ഡൗൺ ദിനത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ‘കൊറോണ’യെന്നും ‘കോവിഡ്’ എന്നും പേര് നൽകി വിവിധ സംസ്‌ഥാനങ്ങളിലെ മാതാപിതാക്കൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ‘യാസ്’ എത്തിയിരിക്കുന്നത്.
Also Read: നാശം വിതച്ച് യാസ്; ദുരിത ബാധിത മേഖലകൾ പ്രധാനമന്ത്രി നാളെ സന്ദർശിക്കും