മലപ്പുറം: പുനലൂരില്‍ അബ്‌ദുറഹ്‌മാൻ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥിയായി പ്രഖ്യാപിച്ചു. തർക്കം തുടരുന്ന പേരാമ്പ്രയിലെ സ്‌ഥാനാർഥിയെ പിന്നീട് അറിയിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചു.
പുനലൂരിലൂടെ തെക്കൻ കേരളത്തിലും മുസ്‌ലിം ലീഗിന്റെ എംഎൽഎ പ്രതിനിധ്യം ഉറപ്പ് വരുത്തുമെന്ന് അബ്‌ദുറഹ്‌മാൻ രണ്ടത്താണി പ്രതികരിച്ചു. വലിയ അംഗീകാരവും ഉത്തരവാദിത്വവുമാണ് പാർട്ടി ഏൽപ്പിച്ചതെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല പിഎംഎ സലാമിന് നൽകി. തിരൂരങ്ങാടിയിൽ കെപിഎ മജീദിനെ മാറ്റി പിഎംഎ സലാമിന് സ്‌ഥാനാർഥിത്വം നൽകണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പകരമായാണ് പാർട്ടി ജനറൽ സെക്രട്ടറിയുടെ ചുമതല നൽകിയത്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്‌ഥാനാർഥികളെ കഴിഞ്ഞ ദിവസമാണ് പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ, പുനലൂരിലും പേരാമ്പ്രയിലും സ്‌ഥാനാർഥികളുടെ കാര്യത്തിൽ അന്ന് തീരുമാനം ആയിരുന്നില്ല.
നിലവിൽ മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറിയാണ് അബ്‌ദുറഹ്‌മാൻ രണ്ടത്താണി. 2006ലും 2011ലും താനൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എംഎൽഎ ആയിരുന്നു. എന്നാൽ 2016ൽ എൽഡിഎഫ് സ്‌ഥാനാർഥി ആയിരുന്ന വി അബ്‌ദുറഹിമാനോട് പരാജയപ്പെട്ടു.
Also Read: വട്ടിയൂർക്കാവിൽ വിഷ്‌ണുനാഥിന് എതിരെയും പ്രതിഷേധം; വിമതനെ നിർത്തുമെന്ന് ഭീഷണി