കൊയിലാണ്ടി: ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് ഫെബ്രുവരി 17ന് ഉൽഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടിയാണ് ഉൽഘാടന കർമം നിർവഹിക്കുക. കെ ദാസൻ എംഎൽഎയും ചടങ്ങിൽ പങ്കെടുക്കും. നടേരി, മരുതൂർ, കാവുംവട്ടം, അണേല പ്രദേശങ്ങളിലുള്ളവർക്ക് ഉള്ളിയേരി പഞ്ചായത്തുമായി എളുപ്പം ബന്ധപ്പെടാവുന്ന പുതിയൊരു സഞ്ചാര മാർഗമാണിത്.
രാമൻ പുഴയിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ 20.18 കോടി രൂപ ചെലവിൽ ജലസേചനവകുപ്പാണ് ചിറ്റാരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്‌ജ് നിർമിച്ചത്. മലബാർ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പദ്ധതിക്ക് തുക വകയിരുത്തിയത്. നബാർഡിന്റെ റൂറൽ ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടാണ് ഇതിനായി ഉപയോഗിച്ചത്.
ഏകദേശം അഞ്ച് വർഷം നിർമാണ പ്രവൃത്തികൾക്കായി വേണ്ടിവന്നു. ചെറുതും വലുതുമായ 16 സ്‌പാനുകൾ പാലത്തിനുണ്ട്. ഇതിനിടയിൽ 16 ഷട്ടറുകൾ സ്‌ഥാപിച്ചിട്ടുണ്ട്. വൈദ്യുതി ഉപയോഗിച്ച് മോട്ടോർ പ്രവർത്തിപ്പിച്ചാണ് ഷട്ടറുകൾ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യുക. 90 മീറ്ററാണ് പാലത്തിന്റെ മൊത്തം നീളം, വീതി 7.50 മീറ്ററും.
പാലം ഗതാഗത യോഗ്യമാവുന്നതോടെ അണേല, കാവുംവട്ടം, മരുതൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്ക് കന്നൂർ വഴി ബാലുശ്ശേരി ഭാഗത്തേക്ക് എളുപ്പം പോകാൻ കഴിയും. മാത്രവുമല്ല പഴയ കണയങ്കോട് പാലത്തിന് ഒരു ബദൽ മാർഗവും ആകും. ചിറ്റാരിക്കടവ്-കന്നൂർ റോഡ് വികസിപ്പിക്കാൻ ഒരു കോടി രൂപയുടെ പദ്ധതി തയ്യാറായിട്ടുണ്ട്.
Read Also: കേരളത്തിൽ കോവിഡ് പരിശോധന ഒരു കോടി കടന്നു; രോഗമുക്‌തി നേടിയവർ 9 ലക്ഷത്തോളം