ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റവാളികൾക്ക് മാപ്പില്ലെന്നും, ശക്‌തമായ നിയമനടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്‌ഥാനങ്ങളിലെ നിയമവ്യവസ്‌ഥ ശക്‌തമാണെന്ന് മുഖ്യമന്ത്രിമാർ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
140 കോടി ഇന്ത്യക്കാരെ ലജ്‌ജിപ്പിക്കുന്ന സംഭവങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മണിപ്പൂർ വിഷയത്തിന് പ്രധാനമന്ത്രിയുടെ മൗനം ചൂണ്ടിക്കാട്ടി വിവിധ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും സംഭവത്തെ അപലപിച്ചിരുന്നു. അതിനിടെ, സ്‌ത്രീകൾക്കെതിരെ നടന്ന അതിക്രമത്തിന്റെ വീഡിയോ പിൻവലിക്കാൻ ട്വിറ്ററിനോടും മറ്റു സോഷ്യൽ മീഡിയ പ്ളാറ്റുഫോമിനോടും കേന്ദ്രം ആവശ്യപ്പെട്ടു.
വിഷയത്തിൽ അന്വേഷണം നടക്കുന്നതിനാൽ വീഡിയോ ഷെയർ ചെയ്യരുതെന്നാണ് നിർദ്ദേശം. അതേസമയം, പ്രതിഷേധം ഉയരുന്നതിന് പിന്നാലെ കുറ്റവാളികൾക്കതിരെ നടപടി ഉണ്ടാകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബീരേൻ സിങ് പറഞ്ഞു. കുക്കി വിഭാഗക്കാരായ രണ്ടു സ്‌ത്രീകളെ നഗ്‌നരാക്കി ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്ക് നടത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. മെയ്‌തെയ് വിഭാഗക്കാരാണ് അക്രമം നടത്തിയതെന്നാണ് കുക്കി സംഘടനയായ ഐടിഎൽഎഫ് ആരോപിക്കുന്നത്.
അതേസമയം, സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായിട്ടുണ്ട്. മുഖ്യപ്രതി ഹെറാദാസ് (32) ആണ് അറസ്‌റ്റിലായത്. തൗബൽ ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Most Read: ‘നീതിന്യായ സംവിധാനത്തിന്റെ യശസ്സ് ഉയർത്തുന്ന ഉത്തരവ്’; മഅദ്‌നി നാട്ടിലേക്ക് പുറപ്പെട്ടു