പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ചന്ദനം മുറിച്ചു കടത്താനുള്ള ശ്രമത്തിനിടെയെന്ന് പോലീസ്. ഒക്‌ടോബർ 15ന് ആണ് കോട്ടത്തറ റോഡിന് സമീപം ആന ചവിട്ടിയ നിലയിൽ തച്ചമ്പാറ തെക്കുംപുറം സ്വദേശി ഷിൻ ഷാജുദീന്റെ മൃതദേഹം കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്‌റ്റുമോർട്ടത്തിൽ കാട്ടാനയുടെ ചവിട്ടേറ്റ് വാരിയെല്ലുകൾ തകർന്നതാണ് മരണകാരണം എന്ന് കണ്ടെത്തിയിരുന്നു.
അട്ടപ്പാടിയിൽ കച്ചവടത്തിനും മറ്റും വരാറുള്ള യുവാവ് രാത്രിയിൽ കാട്ടാനയുടെ മുന്നിൽ പെട്ടുപോയതാകാമെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാൽ, ഷാജുദീന്റെ ഫോൺ നഷ്‌ടപ്പെട്ടതായി ഭാര്യ ഷോളയൂർ പോലീസിൽ നൽകിയ പരാതിയാണ് കേസിൽ വഴിത്തിരിവായത്. മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോയമ്പത്തൂരിലാണെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷാജുദീന്റെ ഒപ്പമുണ്ടായിരുന്ന പട്ടാമ്പി വല്ലപ്പുഴ സ്വദേശികളെ പോലീസ് പിടികൂടിയത്.
അബ്‌ദുൾ സലാം, മുജീബ്, ഫസൽ, നൗഷാദ് എന്നിവരെയാണ് പോലീസ് പിടികൂടിയിരുന്നത്. ഒക്‌ടോബർ 15ന് രാത്രി ഷിൻ ഷാജുദീനും സംഘവും ചന്ദനം മുറിക്കാനായി ബൈക്കിൽ വീട്ടിക്കുണ്ട് വനത്തിലേക്ക് പോയിരുന്നു. യാത്രക്കിടെ സംഘം കാട്ടാനയുടെ മുന്നിൽപെട്ടു. മറ്റുള്ളവർ ഓടിരക്ഷപെട്ടെങ്കിലും ഷാജുദീനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആന പോയതിന് ശേഷം തിരികെയെത്തിയ സംഘം ഷാജുദീന്റെ രണ്ട് ഫോണും എടുത്ത് സ്‌ഥലം വിടുകയാണ് ചെയ്‌തത്.
Most Read: തിരുവനന്തപുരത്ത് മഴ തുടരുന്നു; വാമനപുരത്ത് ഉരുൾപൊട്ടൽ