തിരുവനന്തപുരം: തലസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. വാമനപുരം മേലാറ്റൂമൂഴിയിൽ നേരിയ ഉരുൾപൊട്ടൽ ഉണ്ടായി. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. വാമനപുരം പുഴയിൽ ജനിരപ്പ് ഉയർന്നു. വിതുര, പൊൻമുടി, നെടുമങ്ങാട് മേഖലകളിൽ കനത്ത മഴ തുടരുകയാണ്. മഴക്കെടുതി നേരിടാൻ തിരുവനന്തപുരത്ത് കൺട്രോൾ റൂം സജ്‌ജമാക്കി. എല്ലാ മുൻകരുതലുകളും സ്വീകരിച്ചെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു.
ഇതിനിടെ തിരുവനന്തപുരം മാമ്പഴക്കരയിൽ മണ്ണിടിഞ്ഞ് വീണ് ഫാമിലെ 25 ആടുകൾ ചത്തു. മാമ്പഴക്കര സ്വദേശി രാജന്റെ ഉടമസ്‌ഥതയിലുള്ള ഫാമിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.
മഴയിൽ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ പാലത്തിന്റെ ഒരു ഭാഗം തകർന്നു. പെരിങ്ങമലയിൽ കിണർ ഇടിഞ്ഞ് താണു. കോവളം വാഴമുട്ടത്ത് വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആളപായമില്ല. കോവളം ഗംഗയാർതോട് കരകവിഞ്ഞു. സമീപത്തെ കടകളിൽ വെള്ളം കയറി വെള്ളാണിയിലെ ആറാട്ട് കടവ്, ക്ഷേത്ര ജംഗ്ഷൻ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.
പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും ആറു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. വിഴിഞ്ഞത്ത് ശക്‌തമായ മഴക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാണ്. വീടുകള്‍ക്കും മൽസ്യ തൊഴിലാളുകളുടെ വള്ളങ്ങള്‍ക്കും യാനങ്ങള്‍ക്കും കടകള്‍ക്കും ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായി. ദുരിത ബാധിത പ്രദേശങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയും ജില്ലാ കളക്‌ടറും സന്ദര്‍ശിച്ചു.
കനത്ത മഴ തുടരുന്നതിനാൽ തിരുവനന്തപുരം ജില്ലയിൽ ഇന്ന് റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ തമിഴ്‌നാട് തീരത്തെ ന്യൂനമർദ്ദം അറബിക്കടലിലേക്ക് സഞ്ചരിക്കുന്നതാണ് തെക്കൻ കേരളത്തിൽ ഇപ്പോൾ മഴ തുടരുന്നതിന് കാരണം. ന്യൂനമർദ്ദം അറബിക്കടലിൽ എത്തും വരെ കനത്ത മഴക്ക് സാധ്യതയുണ്ട്.
Most Read: ശമ്പളം മുടങ്ങി; കെഎസ്ആർടിസി വീണ്ടും പണിമുടക്ക് ഭീഷണിയിൽ