കൽപ്പറ്റ: കർണാടകയിൽ നിന്ന് മുത്തങ്ങ വഴി സ്‌പിരിറ്റ് കടത്തിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ബഷീർ, ലോറി ഉടമ പുത്തൂർ പള്ളിക്കണ്ടി പാറമ്മൽ മുസ്‌തഫ, ലോറി ഡ്രൈവർ തേഞ്ഞിപ്പലം സ്വദേശി ഇബ്റാഹിം എന്നിവർക്കെതിരെയാണ് കേസെടുത്തത്. സാനിറ്റെെസർ നിർമാണത്തിന്റെ മറവിലാണ് ഇവർ മദ്യത്തിനായി കർണ്ണാടകയിൽ നിന്ന് സ്‌പിരിറ്റ് കടത്തിയത്.
ലോറിയിൽ നിന്ന് പിടിച്ചെടുത്ത 52 ബാരലുകളിലും മദ്യം നിർമിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ആണെന്ന് രാസപരിശോധനാ ഫലത്തിൽ തെളിഞ്ഞതായി എക്‌സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. കഴിഞ്ഞ മേയിലാണ് കർണ്ണാടകയിൽ നിന്ന് അതിർത്തി കടത്തവെ 10,400 ലിറ്റർ സ്‌പിരിറ്റ് മുത്തങ്ങ പൊൻകുഴിയിൽ എക്‌സൈസ് പിടികൂടിയത്. ഉദ്യോഗസ്‌ഥരെ തെറ്റിദ്ധരിപ്പിക്കാനായി മെഥനോൾ എന്നായിരുന്നു ബാരലുകളുടെ പുറത്തു എഴുതിയിരുന്നത്. സാനിറ്റെെസർ നിർമാണത്തിനാണ് സ്‌പിരിറ്റ് കൊണ്ടുപോകുന്നതെന്നാണ് പ്രതികൾ പറഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ചുള്ള ഒരു രേഖയും ഇവരുടെ പക്കൽ ഇല്ലായിരുന്നു.
സാനിറ്റെെസർ നിർമാണത്തിന് എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ഉപയോഗിക്കില്ലെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് മദ്യം നിർമിക്കാൻ ഉപയോഗിക്കുന്ന സ്‌പിരിറ്റാണ് കടത്തിയതെന്ന് തെളിഞ്ഞത്. ഇതിന്റെ രാസപരിശോധനാ ഫലം വൈകിയതാണ് കേസ് നീണ്ടു പോകാൻ കാരണമായതെന്ന് മുത്തങ്ങ എക്‌സൈസ് ഉദ്യോഗസ്‌ഥർ പറഞ്ഞു.
Also Read: വിസ്‌മയ കേസ്; പ്രതി കിരണിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും