കൊച്ചി: വിസ്‌മയ കേസിലെ എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും സ്‍ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്നുമാണ് ഹരജിയില്‍ കിരണിന്റെ വാദം.
തനിക്കുമേല്‍ മുന്‍കാലങ്ങളിലെ പ്രശ്‌നങ്ങളുടെ പേരിലാണ് കുറ്റം ചുമത്തിയതെന്നാണ് കിരണ്‍കുമാര്‍ ഹരജിയില്‍ പറയുന്നത്. കൂടാതെ ഹരജി തീര്‍പ്പാകും വരെ കേസിൻമേലുള്ള തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കീഴ്‌ക്കോടതി തള്ളിയിരുന്നു. ശാസ്‌താംകോട്ട ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അഭിഭാഷകന്‍ ആളൂര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചത്. കിരണിന് ജാമ്യം ലഭിക്കാനായി ആളൂര്‍ എല്ലാ വഴികളും തേടിയെങ്കിലും പബ്ളിക് പ്രോസിക്യൂട്ടര്‍ കാവ്യ എസ് നായരുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 21നാണ് വിസ്‌മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‍ത്രീധനത്തെ ചൊല്ലിയുള്ള ഭര്‍ത്താവ് കിരണ്‍കുമാറിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് വിസ്‌മയ മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
Most Read: കേന്ദ്ര ഐടി നിയമത്തിന് എതിരെ ഹൈക്കോടതിയിൽ ഹരജിയുമായി എൻബിഎ