കൊച്ചി: സംസ്‌ഥാനത്തെ കയറ്റുമതി മേഖലയിൽ ഉണർവ്. കേരളത്തിന്റെ പ്രധാന കയറ്റുമതി ഹബ്ബായ കൊച്ചി തുറമുഖം വഴി 2020 സെപ്റ്റംബർ-ഒക്‌ടോബർ കാലയളവിൽ 22,202 കണ്ടെയ്‌നറുകളാണ് കയറ്റുമതി ചെയ്‌തത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 19,915 കണ്ടെയ്‌നറുകൾ കയറ്റുമതി ചെയ്‌ത സ്‌ഥാനത്താണിത്.
വാർഷിക അടിസ്‌ഥാനത്തിൽ കയറ്റുമതി 11.48 ശതമാനം വർധിച്ചു. ഈ വർഷം സെപ്റ്റംബറിൽ 12,467 കണ്ടെയ്‌നറുകളും ഒക്‌ടോബറിൽ 9,735 കണ്ടെയ്‌നറുകളുമാണ് കയറ്റി അയച്ചത്. അതേസമയം, 2020 ജൂൺ, ജൂലായ്, ഓഗസ്‌റ്റ് മാസങ്ങളിലെ സംയോജിത കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ-ഒക്‌ടോബർ കാലയളവിലെ കയറ്റുമതി 59.18 ശതമാനം കുറഞ്ഞിട്ടുണ്ട്.
ഓഗസ്‌റ്റ് വരെയുള്ള മൂന്നു മാസ കാലയളവിൽ 35,342 കണ്ടെയ്‌നറുകൾ സംസ്‌ഥാനത്തു നിന്ന് കൊച്ചി തുറമുഖം വഴി കയറ്റി അയച്ചിരുന്നു. കോവിഡ് അടച്ചിടൽ കാരണം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട ഏപ്രിൽ, മേയ് മാസങ്ങളിലെ സംയോജിത കയറ്റുമതി 23,052 കണ്ടെയ്‌നറുകളായിരുന്നു.
2020 സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളിലായി സംസ്‌ഥാനത്തുനിന്ന് ഏറ്റവും കൂടുതൽ കയറ്റി അയച്ചിട്ടുള്ളത് കയർ ഉത്പന്നങ്ങളാണ്. മൊത്തം 1,933 കയർ ഉത്പന്നങ്ങൾ ഇക്കാലയളവിൽ കയറ്റുമതി ചെയ്‌തു. എന്നാൽ 2019 സെപ്റ്റംബർ, ഒക്‌ടോബർ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മൽസ്യം, ചെമ്മീൻ അടക്കമുള്ള സമുദ്രോൽപന്നങ്ങളുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്.
Read Also: സിഎം രവീന്ദ്രൻ മാന്യനും സത്യസന്ധനും; പിന്തുണച്ച് കടകംപള്ളി