ആഗോളതലത്തില്‍ ഏറ്റവുമധികം സമയം ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍(ഐഎല്‍ഒ)യുടെ റിപ്പോര്‍ട്. ഏഷ്യ പസഫിക് മേഖലയില്‍ ഏറ്റവും കുറഞ്ഞ മിനിമം വേതനം ലഭിക്കുന്നവരും ഇന്ത്യയിലെ തൊഴിലാളികളെന്നാണ് ഐഎല്‍ഒയുടെ റിപ്പോര്‍ട്.
മറ്റ് രാജ്യങ്ങളിലെ തൊഴിലാളികളെ അപേക്ഷിച്ച് അധിക സമയമാണ് ഇന്ത്യയിലെ തൊഴിലാളികളുടേത്. എന്നാല്‍ ലഭിക്കുന്ന വേതനം കുറവാണെന്നും വിനോദത്തിനായി ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് സമയം ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള ജോലി സമയമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാമതാണുള്ളത്. ഇന്ത്യയുടെ ജനസംഖ്യയുടെ നാലിലൊന്ന് ആളുകള്‍ ഉള്ള ഗാംബിയ , മംഗോളിയ, മാലിദ്വീപ്, ഖത്തര്‍ എന്നിവരാണ് ശരാശരി ജോലി സമയത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ളത്. ആഴ്‌ചയില്‍ 48 മണിക്കൂര്‍ വരെയാണ് ഇന്ത്യയിലെ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്.
ചൈനയില്‍ ഒരാഴ്‌ചത്തെ ശരാശരി തൊഴില്‍ സമയം 46 മണിക്കൂറാണ്, ഇംഗ്ളണ്ടില്‍ ഇത് 36 മണിക്കൂറും അമേരിക്കയില്‍ 37 മണിക്കൂറും ഇസ്രയേലില്‍ 36 മണിക്കൂറുമാണ്. ദേശീയ ഏജന്‍സികള്‍ നല്‍കിയ കണക്കുകളുടെ അടിസ്‌ഥാനത്തിലാണ് ഐഎല്‍ഒയുടെ റിപ്പോര്‍ട്.
അഫ്രിക്കയിലെ ചില രാജ്യങ്ങള്‍ മാത്രമാണ് മിനിമം വേതനത്തില്‍ ഇന്ത്യയേക്കാള്‍ പിന്നിലുള്ളത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ജോലി സമയം അധികമായുള്ളത് പുരുഷൻമാർക്കാണ്. 48 മണിക്കൂറോളം സ്വയം തൊഴിലുള്ള പുരുഷൻമാർ ജോലി ചെയ്യുമ്പോള്‍ 37 മണിക്കൂറോളമാണ് സ്‍ത്രീകള്‍ ജോലി ചെയ്യുന്നത്.
സ്‌ഥിര വരുമാനമുള്ള ശമ്പളക്കാരില്‍ റൂറല്‍ മേഖലകളില്‍ പുരുഷൻമാർക്ക് ആഴ്‌ചയില്‍ 52 മണിക്കൂറും സ്‍ത്രീകള്‍ക്ക് 44 മണിക്കൂറോളം ജോലി ചെയ്യേണ്ടി വരുന്നു. കരാര്‍ തൊഴിലാളികളില്‍ യഥാക്രമം ഇത് 45ഉം 39ഉം മണിക്കൂര്‍ വീതമാണ്.
ജോലിക്കിടയിൽ ഭക്ഷണത്തിനും തൊഴിലിടങ്ങളില്‍ നിന്ന് താമസ സ്‌ഥലങ്ങളിലേക്കും മാത്രമാണ് ഇവർക്ക് ഇടവേളകൾ ലഭിക്കുന്നത്. ദിവസത്തിന്റെ പത്തിലൊന്ന സമയം പോലും വിനോദത്തിനായി ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. സ്‍ത്രീകള്‍ക്ക് ലഭിക്കുന്ന വിശ്രമ വേളകള്‍ പുരുഷൻമാരേക്കാള്‍ വളരെ കുറവാണെന്നും റിപ്പോർട് പറയുന്നു.
National News: യുപിയിൽ 15കാരിയെ നാലുപേർ ചേർന്ന് കൂട്ടബലാല്‍സംഗം ചെയ്‌തു