ന്യൂഡെൽഹി: വരുന്ന ഒക്‌ടോബര്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ പോവുകയാണ്. നേരത്തെ ഇത് ഏപ്രില്‍ 1 മുതല്‍ നടപ്പില്‍ വരുത്തുവാനായിരുന്നു തീരുമാനം. പിന്നീട് ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുത്താമെന്ന തരത്തിലേക്ക് ആലോചനകൾ നടന്നെങ്കിലും നീട്ടി വയ്‌ക്കുകയായിരുന്നു. എന്നാലിപ്പോള്‍ ഒക്‌ടോബര്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാം എന്ന തീരുമാനം കേന്ദ്ര സർക്കാർ സ്വീകരിച്ചതായാണ് സൂചന.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കൃത്യമായ പദ്ധതികളോടെയാണ് കേന്ദ്രം പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. നിയമം നടപ്പിലാകുന്നതോടെ വിവിധ മേഖലകളിലെ ജീവനക്കാരുടെ ശമ്പള ഘടനയില്‍ വലിയ മാറ്റം ദൃശ്യമാകും. ജീവനക്കാരന്റെ ടേക്ക് ഹോം സാലറിയില്‍ ഒക്ടോബര്‍ മാസം മുതല്‍ കുറവുണ്ടാകും എന്നതാണ് ഏറ്റവും പ്രധാനമായ മാറ്റം.
ഇത് കൂടാതെ, തൊഴില്‍ സമയം, ഓവര്‍ ടൈം, ബ്രേക്ക് ടൈം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ചും പുതിയ തൊഴില്‍ നിയമത്തില്‍ കൃത്യമായ വ്യവസ്‌ഥകളുണ്ട്. 29 തൊഴില്‍ നിയമങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് സര്‍ക്കാര്‍ 4 പുതിയ വേതന നയങ്ങള്‍ തയ്യാറാക്കിയത്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്, തൊഴില്‍ സുരക്ഷ, ആരോഗ്യം, തൊഴില്‍ സാമൂഹ്യ സുരക്ഷാ നയങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ 2019 ആഗസ്‌റ്റിലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. 2020 സെപ്റ്റംബർ മാസത്തില്‍ ഈ നിയമങ്ങള്‍ സഭ പാസാക്കി.
വേതന നയ നിയമം 2019 പ്രകാരം ഒരു ജീവനക്കാരന്റെ അടിസ്‌ഥാന വേതനം കമ്പനിയുടെ സിടിസിയുടെ (കോസ്‌റ്റ് ഓഫ് ദി കമ്പനി) 50 ശതമാനത്തില്‍ കുറയുവാന്‍ പാടില്ല. നിലവില്‍, മിക്ക കമ്പനികളും ജീവനക്കാരുടെ അടിസ്‌ഥാന വേതനം കുറച്ചു കൊണ്ട് കൂടുതല്‍ അലവന്‍സുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇത് പൂർണമായും ഒഴിവാക്കേണ്ടി വരും.
പുതുക്കിയ നിയമ പ്രകാരം 15 മുതല്‍ 30 മിനിറ്റ് വരെയുള്ള അധിക തൊഴില്‍ സമയം 30 മിനിറ്റായി കണക്കാക്കി ക്കൊണ്ട് ഓവര്‍ ടൈമായി പരിഗണിക്കണമെന്ന് വ്യവസ്‌ഥയുണ്ട്. നിലവിലെ നിയമത്തിന് കീഴില്‍ 30 മിനിറ്റില്‍ താഴെയുള്ള അധിക തൊഴില്‍ സമയം ഓവര്‍ ടൈമായി കണക്കാക്കുകയില്ല. ഇതിലാണ് മാറ്റം വരുത്തിയത്.
5 മണിക്കൂറില്‍ കൂടുതൽ ഒരു ജീവനക്കാരനും തുടര്‍ച്ചായി തൊഴിലെടുക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്നും പുതുക്കിയ നിയമത്തില്‍ പറയുന്നു. ഓരോ 5 മണിക്കൂര്‍ ജോലിക്ക് ശേഷവും നിര്‍ബന്ധമായും 30 മിനിറ്റ് നേരത്തെ ഇടവേള ജീവനക്കാരന് ലഭിച്ചിരിക്കണം.
റിട്ടയർമെന്റ് സമയത്ത് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന നിലയിലാണ് പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. അതിനാല്‍ തന്നെ ടേക്ക് ഹോം സാലറിയില്‍ കുറവ് സംഭവിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ റിട്ടയര്‍മെന്റ് സമയത്ത് ജീവനക്കാരന് കൂടുതല്‍ തുക ലഭിക്കുകയും ചെയ്യും. അസംഘടിത മേഖലയിലെ ജീവനക്കാര്‍ക്കും പുതിയ വേതന നയം ബാധകമായിരിക്കും. കൂടാതെ ജീവനക്കാരുടെ തൊഴില്‍ സമയം, വാര്‍ഷിക അവധികള്‍, പെന്‍ഷന്‍, പിഎഫ്, ടേക്ക് ഹോം സാലറി, തുടങ്ങിയ കാര്യങ്ങളില്‍ പുതിയ വേതന നയം നടപ്പിലാക്കുമ്പോള്‍ കാര്യമായ മാറ്റങ്ങളുണ്ടാകും.
Read Also: ‘ഓപ്പറേഷൻ ദേവി ശക്‌തി’; അഫ്‌ഗാനിലെ രക്ഷാ ദൗത്യത്തിന് കേന്ദ്രം പേരിട്ടു