ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് പേരിട്ട് കേന്ദ്ര സർക്കാർ. ‘ഓപ്പറേഷൻ ദേവി ശക്‌തി’ എന്നാണ് രക്ഷാ ദൗത്യത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ വിശേഷിപ്പിച്ചത്. രക്ഷാ ദൗത്യത്തിന്റെ ഭാഗമായ വ്യോമസേനക്കും എയർ ഇന്ത്യക്കും വിദേശകാര്യ മന്ത്രാലയത്തിനും സല്യൂട്ടെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു.
അതേസമയം, താജികിസ്‌ഥാനിൽ എത്തിച്ച ഇന്ത്യക്കാരെ ഡെൽഹിയിൽ എത്തിച്ചു. 78 ഇന്ത്യക്കാർ അടങ്ങുന്ന വിമാനമാണ് താജികിസ്‌ഥാനിൽ നിന്നും ഡെൽഹിയിൽ എത്തിയത്. ഇതിൽ മലയാളിയായ സിസ്‌റ്റർ തെരേസ ക്രസ്‌റ്റയും ഉൾപ്പെടുന്നുണ്ട്.
കൂടാതെ ഇന്ന് ഇന്ത്യയിലെത്തിയ ആളുകളിൽ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ 8 അംഗങ്ങളും ഉണ്ട്. ഒപ്പം ഗുരു ഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പും വിമാനത്തിലുണ്ടായിരുന്നു. ഇന്ത്യയിലെത്തിയ ആളുകളെ സ്വീകരിക്കുന്നതിനായി വിമാനത്താവളത്തിൽ കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരിയും, വി മുരളീധരനും, ബിജെപി നേതാക്കളും എത്തിയിരുന്നു.
വിമാനത്തിൽ ഉണ്ടായിരുന്ന ഗുരു ഗ്രന്ഥസാഹിബിന്റെ പകർപ്പ് ആചാരപരമായി മന്ത്രിമാർ ഏറ്റുവാങ്ങി. തുടർന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ നേതൃത്വത്തിൽ പകർപ്പുകൾ വിമാനത്താവളത്തിന് പുറത്തെത്തിച്ചു.
രക്ഷാദൗത്യത്തെക്കുറിച്ച് വിശദീകരിക്കാൻ മറ്റന്നാൾ വിദേശകാര്യമന്ത്രി സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി യോഗം വിളിക്കേണ്ടതായിരുന്നു എന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു.
Op Devi Shakti continues.
78 evacuees from Kabul arrive via Dushanbe.
Salute @IAF_MCC, @AirIndiain and #TeamMEA for their untiring efforts. #DeviShakti
— Dr. S. Jaishankar (@DrSJaishankar) August 24, 2021
Most Read: രാജ്യം വിൽപനയ്‌ക്ക്; ആറ് ലക്ഷം കോടിയുടെ ആസ്‌തി വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ