ന്യൂഡെല്‍ഹി: രാജ്യത്തെ ആറ് ലക്ഷം കോടിയുടെ ആസ്‌തികൂടി കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്‌ഥതയിലുള്ള ആസ്‌തി വിറ്റ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്. റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതി നിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്‌ഥാനസൗകര്യ മേഖലകളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്ന് തുക സമാഹരിക്കാനാണ് കേന്ദ്ര നീക്കം.
അതേസമയം, ഇവയുടെ ഉടമസ്‌ഥാവകാശം കൈമാറ്റം ചെയ്യില്ലെന്നും നിശ്‌ചിത കാലത്തിനുശേഷം തിരിച്ചെടുക്കാന്‍ വ്യവസ്‌ഥ ചെയ്യുമെന്നും മന്ത്രി അവകാശപ്പെടുന്നു. നീതി ആയോഗാണ് കൈമാറ്റ നടപടിക്രമം തയ്യാറാക്കിയത്. വെയര്‍ഹൗസിങ്, ഖനനം, വ്യോമയാനം, തുറമുഖം, സ്‌റ്റേഡിയങ്ങള്‍, എന്നിവയടക്കം വിറ്റഴിക്കുന്നതില്‍ ഉള്‍പ്പെടും. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളിലൂടെയാകും ഇവയില്‍ പലതും നടപ്പാക്കുക.
കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ 25 വിമാനത്താവളങ്ങളുടെ വില്‍പനയിലൂടെ 20,782 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ് മേഖലയില്‍നിന്ന് 1.6 ലക്ഷം കോടി, റെയില്‍വേ മേഖലയില്‍നിന്ന് 1.5 ലക്ഷം കോടി, വൈദ്യുതി ഉൽപാദനത്തില്‍ നിന്ന് 39,832 കോടി, തുറമുഖങ്ങളില്‍നിന്ന് 12,828 കോടി, ടെലികോം മേഖലയില്‍നിന്ന് 35,100 കോടി, സ്‌റ്റേഡിയങ്ങളില്‍നിന്ന് 11,450 കോടി, വൈദ്യുതി വിതരണ മേഖലകളില്‍നിന്ന് 45,000കോടി ഖനന മേഖലയില്‍ നിന്ന് 28,747 കോടി, പ്രകൃതി വാതക മേഖലയില്‍ നിന്ന് 24, 462 കോടി, റിയല്‍ എസ്‌റ്റേറ്റില്‍ നിന്ന് 15000 കോടി എന്നിങ്ങനെയാണ് കേന്ദ്രം സ്വരൂപിക്കുകയെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു.
Read also: പോർട്ടൽ തകരാർ; ഇൻഫോസിസിന് അന്ത്യശാസനം നൽകി ധനമന്ത്രാലയം