ന്യൂയോർക്ക്: കോവിഡ് വ്യാപനം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഗോള തലത്തിൽ ബാലവേല നിരക്ക് ഉയർന്നതായി റിപ്പോർട്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയതെന്ന് ഐക്യരാഷ്‌ട്ര സഭ പറയുന്നു. കോവിഡ് പ്രതിസന്ധിയിൽ ലക്ഷകണക്കിന് കുട്ടികളാണ് തൊഴിലെടുക്കാൻ നിർബന്ധിതരായതെന്ന് റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നു.
2020ന്റെ തുടക്കത്തിൽ ബാലവേലയിൽ ഏർപ്പെട്ടിരുന്ന കുട്ടികളുടെ എണ്ണം 160 ദശലക്ഷമായിരുന്നെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും യുഎന്നിന്റെ കുട്ടികളുടെ ഏജൻസിയായ യുണിസെഫും പുറത്തിറക്കിയ സംയുക്‌ത റിപ്പോർട്ടിൽ പറയുന്നു. നാലുവർഷത്തിനിടെ ഇതിൽ 8.4 ദശലക്ഷത്തിന്റെ വർധനവാണ് ഉണ്ടായത്.
2000നും 2016നും ഇടയിൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം 94 ദശലക്ഷമായി കുറഞ്ഞിടത്ത് നിന്നാണ് നാല് വർഷങ്ങൾ കൊണ്ട് ഇത്രയും ഉയർന്നത്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ലോകത്തിൽ പത്തിലൊരു കുട്ടി ബാലവേലയിലേക്ക് പോവാൻ നിർബന്ധിതമാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഫ്രിക്കയാണ് ഇതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത്.
ദാരിദ്ര്യത്തിലേക്ക് വീഴുന്ന കുടുംബങ്ങളുടെ എണ്ണം കുറയ്‌ക്കാൻ ലോകരാജ്യങ്ങൾ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 50 ദശലക്ഷം കുട്ടികൾ കൂടി ബാലവേലക്ക് നിർബന്ധിതരാകുമെന്ന് റിപ്പോർട് മുന്നറിയിപ്പ് നൽകുന്നു.
‘ബാലവേല അവസാനിപ്പിക്കാനുള്ള പോരാട്ടത്തിൽ ഞങ്ങൾ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണ്, കോവിഡ് പ്രതിസന്ധി ഈ പോരാട്ടത്തെ കൂടുതൽ ദുർബലപ്പെടുത്തുകയാണ്’ യുണിസെഫ് മേധാവി ഹെൻറിയേറ്റ ഫോർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
Read Also: കോവിഡ് ലോക്ക്ഡൗൺ; ദുരിതത്തിലായ ഫാൻസ് ക്ളബ് അംഗങ്ങൾക്ക് ധനസഹായവുമായി സൂര്യ