തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസിയിൽ ഇന്ന് മുതൽ അനിശ്‌ചിതകാല സമരം. കെഎസ്ആർടിസി ചീഫ് ഓഫിസിന് മുന്നിലാണ് തൊഴിലാളികൾ പ്രതിഷേധം നടത്തുക. ചീഫ് ഓഫിസിന് മുന്നിൽ ഐഎൻടിയുസി ഇന്ന് തുടങ്ങുന്ന അനിശ്‌ചിതകാല സമരം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൽഘാടനം ചെയ്യും.
അതേസമയം, പ്രതിഷേധം നടത്തുമെങ്കിലും സർവീസുകൾ മുടങ്ങില്ലെന്ന് തൊഴിലാളികൾ അറിയിച്ചു. കെഎസ്ആർടിസിയുടെ നവീകരണത്തിനായി തായ്യ്യാറാക്കിയ ബദൽ രേഖയും സിഐടിയു ഇന്ന് അവതരിപ്പിക്കും. ഈ മാസം 20ന് മുമ്പ് ശമ്പളം നൽകാൻ നിർവാഹമില്ലെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് തൊഴിലാളി നേതാക്കളെ അറിയിച്ചിരുന്നു.
ശമ്പള വിതരണത്തിലെ പാളിച്ചയും കെടുകാര്യസ്‌ഥതയും ഉന്നയിച്ചു മാനേജ്‌മെന്റിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് യൂണിയനുകൾ. ഭരണാനുകൂല സംഘടനയായ സിഐടിയുവും ഇന്ന് മുതൽ അനിശ്‌ചിതകാല സമരത്തിലേക്ക് കടക്കും. ട്രാൻസ്‌പോർട് ഭവന് മുന്നിലെ സമരം ആനത്തലവട്ടം ആനന്ദൻ ഉൽഘാടനം ചെയ്യും.
ബിഎംഎസും ഇന്ന് ഡിപ്പോകൾ കേന്ദ്രീകരിച്ചു പ്രതിഷേധിക്കും. എഐടിയുസി നാളെ മുതൽ മഹാ കൺവെൻഷനുകൾ നടത്തും മെയ് മാസത്തെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് കഴിഞ്ഞ വാരം വിളിച്ച യോഗം മൂന്ന് അംഗീകൃത യൂണിയനുകളും ബഹിഷ്‌കരിച്ചിരുന്നു.
മെയ് മാസത്തെ ശമ്പളം നൽകാനായി 65 കോടിയുടെ സഹായമാണ് മാനേജ്‌മെന്റ് സർക്കാരിനോട് തേടിയത്. പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് ന്യായീകരിക്കാൻ ആവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. എന്നാൽ, പ്രതിസന്ധി കാലത്ത് തൽക്കാലം പണിമുടക്കാൻ ആവില്ലെന്നും യൂണിയനുകൾ വ്യക്‌തമാക്കി.
Most Read: മന്ത്രിമാരുടെ ഉച്ചഭക്ഷണം കുട്ടികൾക്കൊപ്പം; ഗുണനിലവാര പരിശോധന ഇന്ന് മുതൽ