പാറ്റ്‌ന: ബീഹാറില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിക്ക് വെടിയേറ്റു. ദര്‍ഭംഗയിലെ ഹയാഗത്ത് മണ്ഡലത്തിലെ സ്‌ഥാനാര്‍ഥി രവീന്ദ്രനാഥ് സിംഗിനാണ് വെടിയേറ്റത്. ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്‌തമല്ല. കഴിഞ്ഞ ദിവസം രാത്രി താതോപൂരില്‍ വെച്ചായിരുന്നു സംഭവം. രവീന്ദ്രനാഥിനെ ദര്‍ഭംഗ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്നും കുറ്റവാളികളെ കുറിച്ച് ഉടന്‍ വ്യക്‌തമാകുമെന്നും ദര്‍ഭംഗ എസ്‌പി അശോക് പ്രസാദ് പറഞ്ഞു. ബീഹാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം വെടിയേൽക്കുന്ന മൂന്നാമത്തെ വ്യക്‌തിയാണ് രവീന്ദ്ര നാഥ്. നേരത്തെ യുവക്രാന്തിദള്‍ കല്യാണ്‍പൂര്‍ മണ്ഡലം സ്‌ഥാനാര്‍ഥിക്കും ഷിയോഹറില്‍ നിന്നുള്ള സ്വതന്ത്ര സ്‌ഥാനാര്‍ഥിക്കും വെടിയേറ്റിരുന്നു. നവംബര്‍ ഏഴിനാണ് ബിഹാറിലെ അവസാനഘട്ട തെരഞ്ഞെടുപ്പ്.
Read also: ബീഹാര്‍ ഇലക്ഷന്‍; മൂന്നാംഘട്ട പ്രചാരണം അവസാനിച്ചു