പാറ്റ്‌ന: ബീഹാറില്‍ അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം സമാപിച്ചു. ഏഴാം തിയ്യതി നടക്കുന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 2.35 കോടിയോളം വോട്ടര്‍മാര്‍ വിധിയെഴുതും. സ്‌പീക്കര്‍, മന്ത്രിസഭാ അംഗങ്ങള്‍ തുടങ്ങിയവര്‍ അവസാന ഘട്ടത്തിലെ മൽസരാര്‍ഥികളില്‍ ഉള്‍പ്പെടുന്നു.
വടക്കന്‍ ബീഹാറിലെ 19 ജില്ലകളിലായുളള 78 നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ശക്‌തമായ പ്രചാരണമാണ് സംസ്‌ഥാനത്തുടനീളം മുന്നണികള്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിവര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കി.
എന്‍ഡിഎക്ക് വേണ്ടി വോട്ട് തേടാനെത്തിയ പ്രധാനമന്ത്രി സംസ്‌ഥാനത്ത് ഒട്ടാകെ 12 റാലികളില്‍ പങ്കെടുത്തു. മുഖ്യമന്ത്രി നീതീഷ് കുമാറിന് എതിരെ വലിയ ജനരോഷം ഉയരുന്ന പശ്‌ചാത്തലത്തില്‍ നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചാണ് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍ മുന്നോട്ട് പോയത്.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മഹാസഖ്യത്തിന് വേണ്ടി മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. അതേസമയം പ്രചാരണത്തിനിടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഈ തിരഞ്ഞെടുപ്പോടെ താന്‍ രാഷ്‌ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്നാണ് നിതീഷ് അറിയിച്ചത്.
Read also: കേരളത്തിന് പിറകെ ജാര്‍ഖണ്ഡും; കേന്ദ്ര ഏജന്‍സിക്കുള്ള പൊതുസമ്മതം റദ്ദാക്കി