ന്യൂഡെൽഹി: പതിമൂന്നാമത് ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച പരാജയപ്പെട്ടതായി വ്യക്‌തമാക്കി ഇന്ത്യ. അതിർത്തിയിലെ സൈനിക പിൻമാറ്റം സംബന്ധിച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ചൈന തയ്യാറാകുന്നില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ചുഷുൽ-മോൽഡോ അതിർത്തിയിലാണ് ചർച്ച നടന്നത്.
ഇന്നലെ രാവിലെ പത്തരയോടെ ആരംഭിച്ച ചർച്ച വൈകുന്നേരം 6 മണിയോടെയാണ് അവസാനിച്ചത്. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പ്രശ്‌ന പരിഹാരത്തിനായി ചൈന യാതൊരു നിർദ്ദേശവും മുന്നോട്ട് വച്ചില്ലെന്നും, രണ്ടു രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് തർക്ക പരിഹാരം അനിവാര്യമെന്ന് ഇന്ത്യ അറിയിച്ചു.
നിയന്ത്രണ രേഖയിൽ നിലവിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നും, എന്നാൽ പ്രശ്‌ന പരിഹാരത്തിനായി ചർച്ച തുടരാനാണ് ഇരു പക്ഷത്തിന്റെയും തീരുമാനമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഹോട്‌സ്‌പ്രിങ്, ദേപ്‌സാങ് മേഖലകളിലെ സൈനിക പിൻമാറ്റത്തിൽ ഊന്നിയായിരുന്നു ചർച്ച. ലെഫ്റ്റനന്റ് ജനറൽ പിജികെ മേനോൻ ആണ് ഇന്ത്യൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത്.
Read also: ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ഫീസ് വർധന; വിലക്ക് ഏർപ്പെടുത്തി സർക്കാർ