ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് 48,698 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 3,01,83,143 ആയി. 64,818 പേർ കൂടി 24 മണിക്കൂറിനിടെ രോഗമുക്‌തി നേടിയപ്പോൾ 1,183 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
നിലവിൽ 5,95,565 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 2,91,93,085 ആളുകളാണ് കോവിഡിൽ നിന്നും മുക്‌തി നേടിയത്. 3,94,493 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്‌ടമായി.
ജൂൺ 25 വരെ രാജ്യത്തുടനീളം 40,18,11,892 സാമ്പിളുകളുടെ കോവിഡ് പരിശോധനയാണ് നടത്തിയത്. ഇതിൽ 17,45,809 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി(ഐസിഎംആർ)ന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
അതേസമയം കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നുവെന്ന ആശ്വാസത്തിനിടയിൽ രാജ്യത്ത് ഡെൽറ്റ പ്ളസ് ആശങ്ക സൃഷ്‌ടിക്കുകയാണ്. കോവിഡ് ഡെൽറ്റ പ്ളസ് വകഭേദത്തിനെതിരെ ജാഗ്രത നിർദ്ദേശിച്ച് എട്ട് സംസ്‌ഥാനങ്ങൾക്ക് കൂടി കേന്ദ്രസർക്കാർ കത്തയച്ചിട്ടുണ്ട്. ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ആശങ്ക ഉണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിക്കുന്ന 90 ശതമാനം പേരെയും ബാധിച്ചത് വൈറസിന്റെ ഡെൽറ്റ വകഭേദമാണ്.
രാജ്യത്ത് 11 സംസ്‌ഥാനങ്ങളിലെ 50 പേരിൽ ഡെൽറ്റ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചെന്നാണ് കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചത്. നിലവിൽ കേരളം, മധ്യപ്രദേശ്, മഹാരാഷ്‍ട്ര, കർണാടക, ആന്ധ്ര, ജമ്മു കശ്‌മീർ, രാജസ്‌ഥാൻ, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്‌ഥാനങ്ങളിലാണ് ഡെൽറ്റ പ്ളസിന്റെ സാന്നിധ്യം കണ്ടെത്തിയത്.
Most Read: പഞ്ചാബിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി