ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പുതിയ കോവിഡ് 19 കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 2,26,62,575ആയി. 3,754 മരണങ്ങളും റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,53,818 പേർ രോഗമുക്‌തിയും നേടിയിട്ടുണ്ട്.
തുടർച്ചയായ നാല് ദിവസത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ 4,00,000ൽ താഴെ ആകുന്നത്. നിലവിൽ 37.54 ലക്ഷം പേർ രാജ്യത്ത് ചികിൽസയിലുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. അതേസമയം ഞായറാഴ്‌ച 14.74 ലക്ഷം സാമ്പിളുകൾ മാത്രമാണ് പരിശോധിച്ചത്. സാധാരണഗതിയിൽ 18-19 ലക്ഷം സാമ്പിളുകകൾ പരിശോധിക്കാറുണ്ട് എന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.
അതിനിടെ സംസ്‌ഥാനത്തൊട്ടാകെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മെയ് 11ന് രാവിലെ 6 മുതൽ മെയ് 18ന് രാവിലെ 6 വരെ കർഫ്യൂ ഏർപ്പെടുത്താൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. പഴങ്ങൾ, പച്ചക്കറികൾ, പാലുൽപന്നങ്ങൾ എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ 10 വരെ തുറക്കാവുന്നതാണ്. എന്നാൽ ഷോപ്പിംഗ് മാളുകൾ, മാർക്കറ്റ് കോംപ്ളക്‌സുകൾ, ജിമ്മുകൾ, തിയേറ്ററുകൾ, അസംബ്ളി ഹാളുകൾ, മദ്യവിൽപ്പന ശാലകൾ എന്നിവ അടഞ്ഞുകിടക്കും.
അതേസമയം ഡെൽഹിയിലെ ഉയർന്ന പോസിറ്റിവിറ്റി നിരക്ക് കണക്കിലെടുത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടിയിട്ടുണ്ട്. മെയ് 17 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. ഈ കാലയളവിൽ മെട്രോ സർവീസുകളും നിർത്തിവെക്കും. മെയ് 17 വരെ എല്ലാ ജില്ലകളിലും കർഫ്യൂ നീട്ടുന്നതായി ജമ്മു കശ്‌മീരും അറിയിച്ചിരുന്നു. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇന്ന് മുതൽ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയിട്ടുണ്ട്. 14 ദിവസത്തേക്കാണ് സമ്പൂര്‍ണ അടച്ചിടല്‍
Read Also: വാക്‌സിൻ നയത്തിൽ ഇടപെടരുത്; സുപ്രീം കോടതിയിൽ കേന്ദ്രത്തിന്റെ സത്യവാങ്മൂലം