ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ നയത്തിൽ ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. തുല്യത ഉറപ്പു വരുത്തുന്നതാണ് വാക്‌സിൻ നയമെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അവകാശപ്പെടുന്നു.
എല്ലാ സംസ്‌ഥാനങ്ങൾക്കും ഒരേ വില ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്രം വലിയ കരാർ നല്‍കുന്നത് കൊണ്ടാണ് കുറഞ്ഞ വിലക്ക് കിട്ടുന്നത്. സംസ്‌ഥാന ക്വാട്ടയിൽ പകുതി സ്വകാര്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, കോവിഡ് വ്യാപനത്തില്‍ സ്വമേധയാ എടുത്ത കേസും പൊതുതാല്‍പര്യ ഹരജികളും സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയവും, സ്വകാര്യ ആശുപത്രികളുടെ കൊള്ളയുമാണ് സുപ്രീം കോടതി പ്രധാനമായും പരിഗണിക്കുന്ന വിഷയങ്ങൾ.
വാക്‌സിന്‍ വിലയിലും ലഭ്യതയിലും അടക്കം പുനഃപരിശോധന നടത്തി നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് നിർദ്ദേശം നല്‍കിയിരുന്നു. ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് രാജ്യത്തെ കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ ഇന്ന് സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടലുണ്ടായേക്കും എന്നാണ് സൂചനകൾ. വാക്‌സിന്‍ നയം പ്രഥമദൃഷ്‌ട്യാ തന്നെ പൗരൻമാരുടെ ആരോഗ്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണെന്ന് ഇടക്കാല ഉത്തരവില്‍ കോടതി വ്യക്‌തമാക്കിയിരുന്നു. വാക്‌സിന്റെ വില നിര്‍ണയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് വിട്ടുകൊടുക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു.
Also Read: കോവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം; ജില്ലകളിൽ പരിശോധനകളുടെ എണ്ണം കുറയുന്നു