ന്യൂഡെൽഹി: ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചു, ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയ കാനഡക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ചു ഇന്ത്യ. ഇന്ത്യയിലെ മുതിർന്ന കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി.
നയതന്ത്രജ്‌ഞരെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാനഡയുടെ ഹൈക്കമ്മീഷണറെ അറിയിച്ചു. ഹൈക്കമ്മീഷണറെ രാവിലെ വിളിച്ചു വരുത്തിയാണ് ഇന്ത്യയുടെ തീരുമാനം അറിയിച്ചത്. പുറത്താക്കുന്ന ഈ നയതന്ത്രജ്‌ഞൻ അഞ്ചു ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്ന് കർശന നിർദ്ദേശമുണ്ട്. അതേസമയം, പുറത്താക്കുന്ന നയതന്ത്രജ്‌ഞന്റെ പേര് ഇന്ത്യ പുറത്തുവിട്ടിട്ടില്ല.
‘ഇന്ത്യയിലെ ഒരു മുതിർന്ന കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുന്ന വിവരം കാനഡ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി അറിയിച്ചിട്ടുണ്ട്. അഞ്ചു ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് പുറത്താക്കപ്പെട്ട നയതന്ത്ര പ്രതിനിധിക്ക് നിർദ്ദേശം നൽകി. കനേഡിയൻ നയതന്ത്ര പ്രതിനിധികൾ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്തുന്നതിലും ഇന്ത്യാവിരുദ്ധ നീക്കങ്ങളിൽ അവർക്കുള്ള പങ്കിലും ഇന്ത്യൻ ഭരണകൂടത്തിനുള്ള വർധിച്ച ആശങ്കയാണ് ഈ തീരുമാനത്തിന് പിന്നിൽ’- വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.
കാനഡയിൽ നടന്ന ഏതെങ്കിലും അക്രമങ്ങളിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധവും ഗൂഢലക്ഷ്യത്തോടെ ഉള്ളതുമാണ്. സമാനമായ ആരോപണം കാനഡ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്ക് മുന്നിലും ഉന്നയിച്ചിരുന്നു. അതെല്ലാം അപ്പോൾത്തന്നെ തള്ളിക്കളഞ്ഞതാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
ഖലിസ്‌ഥാൻവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ചു, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ തലവൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഹർദീപ് സിങ് നിജ്‌ജാറിന്റെ മരണത്തിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുള്ളതായുള്ള വിശ്വസനീയമായ വിവരമുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!