കാൺപൂർ: ന്യൂസീലൻഡിന് എതിരായ ഇന്ത്യയുടെ ടെസ്‌റ്റ് പരമ്പരക്ക് ഇന്ന് തുടക്കം. രാവിലെ 9.30ന് കാൺപൂരിലെ ഗ്രീൻ പാർക്ക് സ്‌റ്റേഡിയത്തിലാണ് ആദ്യ മൽസരം ആരംഭിക്കുക. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ടി-20 ക്യാപ്റ്റൻ രോഹിത് ശർമ്മയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ബുംറ, ഷമി, പന്ത് എന്നിവർക്കും ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓപ്പണർ ലോകേഷ് രാഹുൽ പരുക്കേറ്റ് പുറത്താവുകയും ചെയ്‌തിരുന്നു.
രാഹുലിനെ ബാറ്റിംഗ് ഓപ്പൺ ചെയ്യാനയച്ച് ഗില്ലിനെ മധ്യനിരയിൽ പരീക്ഷിക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാൽ, രാഹുൽ പരുക്കേറ്റ് പുറത്തായതോടെ ഗിൽ വീണ്ടും ഓപ്പണിംഗിൽ മടങ്ങി എത്തിയേക്കും. മായങ്ക് അഗർവാളിനൊപ്പം യുവതാരം ഇന്ത്യൻ ഇന്നിംഗ്‌സ് ആരംഭിക്കും. ഈ മൽസരത്തിലൂടെ ടെസ്‌റ്റ് അരങ്ങേറ്റം കുറിക്കുന്ന ശ്രേയാസ് അയ്യർ നാലോ അഞ്ചോ നമ്പറിൽ കളിക്കും.
ഇന്ത്യയുടെ പ്രധാന പേസർമാരുടെ അഭാവത്തിൽ ഇഷാന്ത് ശർമ്മക്ക് ടീമിൽ സ്‌ഥാനം ഉറപ്പാണ്. ഇഷാന്തിനൊപ്പം മുഹമ്മദ് സിറാജോ ഉമേഷ് യാദവോ ആയിരിക്കും കളിക്കുക. ഇന്ത്യയിൽ നടക്കുന്ന കളി ആയതിനാൽ അശ്വിനും ജഡേജക്കും ഇടം ലഭിക്കും. സ്‌പിന്നർമാർക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണെങ്കിൽ അക്‌സർ പട്ടേലും ടീമിൽ ഇടം നേടാൻ സാധ്യതയുണ്ട്.
ന്യൂസിലൻഡ് നിരയിൽ ഡെവോൺ കോൺവേ പരുക്കേറ്റ് പുറത്തായതിനാൽ ടോം ലാതമിനൊപ്പം വിൽ യങ് ഓപ്പൺ ചെയ്യും. വില്ല്യംസൺ, ടെയ്‌ലർ എന്നിവർക്കൊപ്പം ഹെൻറി നിക്കോൾസും ടോം ബ്ളണ്ടലുമാവും മധ്യനിരയിൽ. സൗത്തിക്കൊപ്പം ജമീസണോ വാഗ്‌നറോ പേസറായി കളിക്കും. മിച്ചൽ സാന്റ്നർ സ്‌പിൻ ഓൾറൗണ്ടർ ആവുമ്പോൾ അജാസ് പട്ടേൽ, വിൽ സോമർവിൽ എന്നിവർ കൂടി സ്‌പിൻ ഡിപ്പാർട്ടിൽ കളിക്കും. ഇവരിൽ ഒരാൾക്ക് പകരം ഒരു പേസറെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്.
Read Also: ‘ജുറാസിക് വേള്‍ഡ്: ഡൊമിനിയ’ ട്രെയ്‌ലര്‍ പുറത്ത്