ജനീവ: ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാൻ മനുഷ്യാവകാശത്തെ കുറിച്ച് പറഞ്ഞാൽ അതാരും കേൾക്കില്ലെന്ന് ഇന്ത്യ. ജനീവയിൽ നടന്ന 45-ാമത് മനുഷ്യാവകാശ കൗൺസിലിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. പാകിസ്ഥാൻ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമാണ് പാകിസ്ഥാൻ. ഹിന്ദു, ക്രിസ്ത്യൻ, സിഖ് തുടങ്ങിയ മതന്യൂനപക്ഷങ്ങൾക്ക് പാകിസ്ഥാനിൽ പലവിധ പീഡനങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്നും ഇന്ത്യ തുറന്നടിച്ചു.
“ഭീകരതയുടെ പ്രഭവ കേന്ദ്രമായ, പെൻഷൻ നൽകുന്നതിൽ വേർതിരിവു കാണിക്കുന്ന, മത ന്യൂനപക്ഷങ്ങളെ നിരന്തരം ഉപദ്രവിക്കുന്ന, ജമ്മു കശ്മീരിനെ ആക്രമിക്കാൻ പതിനായിരക്കണക്കിനു തീവ്രവാദികളെ പരീശിലിപ്പിക്കുന്നുണ്ടെന്ന് അഭിമാനപൂർവം പറയുന്ന ഒരു പ്രധാനമന്ത്രിയുടെ രാജ്യത്തുനിന്ന് വരുന്ന മനുഷ്യാവകാശത്തെ കുറിച്ചുള്ള ഈ പ്രഭാഷണം ഇന്ത്യയോ മറ്റു രാജ്യങ്ങളോ കേൾക്കേണ്ട ആവശ്യമില്ല. ആയിരക്കണക്കിന് ഹിന്ദു, സിഖ്, ക്രിസ്ത്യൻ സ്‌ത്രീകളും പെൺകുട്ടികളും ദിവസേന ക്രൂരമായ പീഡനങ്ങൾക്കും നിർബന്ധിത വിവാഹത്തിനും മത പരിവർത്തനത്തിനും വിധേയരാവുന്നുണ്ട് “–ഇന്ത്യൻ നയതന്ത്ര പ്രതിനിധി പറഞ്ഞു.
Also Read: രേഖയിൽ ഇല്ലാത്തവർക്കു വേണ്ടി നിങ്ങൾ എങ്ങനെ ഫണ്ട് ചെലവഴിക്കും?; ശശി തരൂർ
തീവ്രവാദ ധനസഹായം നിർത്തുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടതിനെക്കുറിച്ചും പാകിസ്ഥാനിലെ ഭീകര സംഘടനകൾക്കെതിരെ ഫലപ്രദമായ നടപടി എടുക്കാത്തതിനെ കുറിച്ചും വിവിധ കോണുകളിൽ നിന്ന് ഗുരുതരമായ ആശങ്കകൾ ഉന്നയിക്കുന്നതിൽ അതിശയിക്കാനില്ലെന്നും നയതന്ത്ര പ്രതിനിധി പറഞ്ഞു. സ്വന്തം രാജ്യത്തെ ജനങ്ങളോട് കാണിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിൽ നിന്ന് രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാൻ മനുഷ്യാവകാശ കൗൺസിൽ പോലുള്ള വേദികളിൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങൾ ഉന്നയിക്കരുതെന്നും പാകിസ്ഥാന് ഇന്ത്യ താക്കീത് നൽകി.