കൊളംബോ: പ്രതിസന്ധികളിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്‌ക്ക് വീണ്ടും സഹായഹസ്‌തവുമായി ഇന്ത്യ. 40,000 ടൺ അരി ഇന്ത്യയിൽ നിന്നും ഉടൻ തന്നെ ശ്രീലങ്കയിലേക്ക് കയറ്റി അയക്കും. ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ മാസം ഒപ്പുവച്ച ഒരു ബില്യൺ ഡോളറിന്റെ വായ്‌പാ കരാറിന്റെ ഭാഗമായുള്ള ആദ്യത്തെ ഭക്ഷ്യ സഹായമാണിത്.
ഭക്ഷ്യ വസ്‌തുക്കൾക്ക് പുറമെ ഇന്ധനം, മരുന്നുകൾ എന്നിവയും ശ്രീലങ്കയിലേക്ക് കയറ്റി അയക്കും. നിലവിൽ ഭക്ഷ്യ ക്ഷാമവും, വിലക്കയറ്റവും ശ്രീലങ്കയെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ അരിവില ഇരട്ടിയിൽ അധികമായിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും അരി എത്തുന്നതോടെ വിലവർധന പിടിച്ചുനിർത്താൻ സാധിക്കുമെന്നാണ് ശ്രീലങ്കൻ സർക്കാർ കണക്കുകൂട്ടുന്നത്.
ദക്ഷിണേന്ത്യയിലെ തുറമുഖങ്ങളിൽ നിന്നും ശ്രീലങ്കയിലേക്ക് അരി കയറ്റുമതി ചെയ്യാൻ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. 22 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യം അവശ്യവസ്‌തുക്കളുടെ കടുത്ത ക്ഷാമവും കുത്തനെയുള്ള വിലക്കയറ്റവും മണിക്കൂറുകൾ നീളുന്ന പവർകട്ടും മൂലം വലയുകയാണ്. കൂടാതെ ജനങ്ങളുടെ പ്രതിഷേധം ശക്‌തമായതിനെ തുടർന്ന് നിലവിൽ ശ്രീലങ്കയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയും ചെയ്‌തു.
Read also: പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് ശ്രീലങ്ക; ഇടക്കാല സർക്കാരിനായി മുറവിളി