കൊളംബോ: ജനകീയ പ്രക്ഷോഭങ്ങൾ ശക്‌തമായതിന് പിന്നാലെ ശ്രീലങ്കയിൽ രാജ്യവ്യാപക കർഫ്യൂ പ്രഖ്യാപിച്ചു. 36 മണിക്കൂർ നേരത്തേക്കാണ് ശ്രീലങ്കൻ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. കൊളംബോയിൽ അടക്കം പ്രക്ഷോഭം ശക്‌തിപ്പെട്ടതിന് പിന്നാലെയാണ് നടപടി.
രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സംശയം തോന്നുന്ന ആരെയും അറസ്‌റ്റ് ചെയ്യാനും തടവിൽ പാർപ്പിക്കാനും സൈന്യത്തിന് അധികാരമുണ്ട്. ക്രമസമാധാനം ഉറപ്പാക്കാനും സാധനസാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്ന് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് കൊണ്ടുള്ള ശ്രീലങ്കൻ പ്രസിഡണ്ട് ഗൊട്ടബയ രജപക്‌സെയുടെ ഉത്തരവിൽ പറയുന്നു. പ്രസിഡണ്ടിന്റെ വസതിക്ക് മുന്നിലടക്കം കഴിഞ്ഞ ദിവസം വ്യാപക പ്രതിഷേധങ്ങളും സംഘർഷങ്ങളും അരങ്ങേറിയിരുന്നു.
പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ച് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി ഭരണമുന്നണിയിലെ 11 പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഇന്ധനക്ഷാമവും പവര്‍കട്ടും തുടരുകയാണ്. നാളെ അറബ് വസന്തം മോഡല്‍ സമരത്തിന് ആഹ്വാനമുണ്ട്.
പ്രസിഡണ്ട് ഗൊട്ടബയ രജപക്‌സെ,സഹോദരനും പ്രധാനമന്ത്രിയുമായ മഹീന്ദ രജപക്‌സെഎന്നിവരുടെ രാജിയാവശ്യം ശക്‌തമാവുന്നതിനിടെയാണ് ഇടക്കാല സര്‍ക്കാരിനുള്ള മുറവിളി. നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണന്നാണു ഭരണകക്ഷിയായ ശ്രീലങ്ക പീപ്പിള്‍സ് ഫ്രെണ്ടിലെ പാര്‍ട്ടികളുടെ ആരോപണം.
Most Read: പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ