ന്യൂഡെല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ നാലു വാക്‌സിനുകള്‍ തയാറാക്കിയ ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. രാജ്യത്തെ മുഴുവന്‍ സംസ്‌ഥാനങ്ങളിലും വാക്‌സിന്‍ വിതരണത്തിന്റെ ഡ്രൈ റണ്‍ നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രി പ്രസ്‌താവനയുമായി രംഗത്തെത്തിയത്.
ഓക്‌സഫഡും ആസ്ട്രസെനകയും സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഷീല്‍ഡും ഭാരത് ബയോടെക്കും ഐസിഎംആറും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവാക്‌സിനും അടക്കം ആറ് വാക്‌സിനുകളാണ് ഇന്ത്യയില്‍ വികസിപ്പിക്കുന്നത്. ഇവക്ക് പുറമെ അഹമ്മദാബാദിലെ കോഡില ഹെല്‍ത്ത് കെയര്‍ നിര്‍മിക്കുന്ന ZyCOV-D, സെറം ഇന്‍സ്‌റ്റിറ്റ്യൂട്ടും നോവാവാക്‌സും ചേര്‍ന്ന് വികസിപ്പിക്കുന്ന VX-CoV2373 എന്നിവ പരീക്ഷണ ഘട്ടത്തിലുമാണ്.
മാത്രവുമല്ല ഇന്ത്യയില്‍ മൂന്ന് വാക്‌സിനുകളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട് എന്നും ഒരു വാക്‌സിന്‍ നിര്‍മാതാക്കളുടെ അപേക്ഷ കൂടി ലഭിക്കുമെന്നും ജാവദേക്കർ പറഞ്ഞു. കൂടാതെ അടിയന്തര ഉപയോഗത്തിന് ഒന്നിലധികം വാക്‌സിനുകള്‍ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ബ്രിട്ടണില്‍ ഫൈസര്‍, ആസ്ട്രസെനക വാക്‌സിനുകള്‍ക്കും അമേരിക്കയില്‍ ഫൈസറിനുമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
Read Also: ഒന്നുകില്‍ മേഖല തിരിച്ച് നടത്തുക അല്ലെങ്കില്‍ വേണ്ടെന്ന് വെക്കുക; അടൂര്‍