അഹമ്മദാബാദ്: അൽഭുതം സംഭവിച്ചില്ല, മൂന്നാം ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെ അടിയറവ് പറയിച്ച് ഇന്ത്യ. വെറും രണ്ടു ദിവസം കൊണ്ടാണ് ഇംഗ്ളണ്ടിനെ മുട്ടുകുത്തിച്ച് ഇന്ത്യ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ വെന്നിക്കൊടി പാറിച്ചത്. പത്തുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ 49 റൺസ് വേണ്ടിയിരുന്ന ഇന്ത്യ വിക്കറ്റ് നഷ്‌ടമില്ലാതെ അനായാസ വിജയം സ്വന്തമാക്കി.
15 റൺസെടുത്ത് ശുഭ്മാൻ ഗില്ലും 25 റൺസെടുത്ത രോഹിത് ശർമയും ചേർന്നാണ് ഇന്ത്യയെ 7.4 ഓവറിൽ വിജയത്തിൽ എത്തിച്ചത്. സ്‌കോർ- ഇംഗ്ളണ്ട്: 112,81. ഇന്ത്യ: 145, 49(0)
ആദ്യ ഇന്നിങ്സിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 145 റൺസിന് ഓൾ ഔട്ടായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ ഇംഗ്ളണ്ടിന്റെ കുതിപ്പ് 81 റൺസിൽ അവസാനിച്ചു. അക്ഷർ പട്ടേലിന്റെയും അശ്വിന്റെയും മിന്നും പ്രകടനമാണ് ഇംഗ്ളണ്ട് നിരക്ക് കനത്ത പ്രഹരം ഏൽപ്പിച്ചത്. അക്ഷർ പട്ടേലാണ് മൽസരത്തിലെ താരം.
രണ്ട് ഇന്നിങ്സുകളിൽ നിന്നുമായി 11 വിക്കറ്റുകളാണ് അക്ഷർ പട്ടേൽ നേടിയത്. അശ്വിൻ ഏഴ് വിക്കറ്റുകളും വീഴ്‌ത്തി. നരേന്ദ്രമോദി ക്രിക്കറ്റ് സ്‌റ്റേഡിയം ബൗളർമാരുടെ പൂർണ ആധിപത്യത്തിനാണ് സാക്ഷ്യം വഹിച്ചത്.
ഇന്നത്തെ വിജയത്തോടെ നാലുമൽസരങ്ങൾ അടങ്ങിയ ടെസ്‌റ്റ് പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. നാലാമത്തെ ടെസ്‌റ്റിൽ തോൽക്കാതിരുന്നാൽ ഇന്ത്യക്ക് ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കാൻ കഴിയും.
Read Also: പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം നിലവിൽ വന്നു