ചെന്നൈ: ഭൂരിപക്ഷം നഷ്‌ടപ്പെട്ട് മന്ത്രിസഭ താഴെ വീണ പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം നിലവിൽ വന്നു. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അംഗീകരിക്കുക ആയിരുന്നു. നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ നിയമസഭ നിർത്തിവച്ചു.
ഒരു കക്ഷിക്കും കൃത്യമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്ര മന്ത്രിസഭാ യോഗം ഇന്നലെയാണ് രാഷ്‌ട്രപതിക്ക് ശുപാര്‍ശ നൽകിയത്. പുതിയ സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷം താൽപര്യം അറിയിക്കാതിരുന്നതോടെ ആണ് പുതുച്ചേരി രാഷ്‌ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്.
കേരളത്തിനും തമിഴ്‌നാടിനും ബംഗാളിനും അസമിനും ഒപ്പം ഏപ്രിൽ – മെയ് മാസങ്ങളിൽ പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുവരെ പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം തുടർന്നേക്കും.
കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരടക്കം ഭരണകക്ഷിയിൽ നിന്ന് ആറ് എംഎൽഎമാർ രാജിവച്ചതോടെ ആണ് ഭൂരിപക്ഷം നഷ്‌ടമായി വി നാരായണസാമി സർക്കാർ താഴെവീണത്. ആറ് അംഗങ്ങൾ രാജിവച്ചതോടെ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിൽ എംഎൽഎമാരുടെ എണ്ണം 12 ആയി കുറഞ്ഞിരുന്നു. എൻആർ കോൺഗ്രസ്-ബിജെപി സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളാണ് ഉള്ളത്.
Also Read: രാഹുലിനും യോഗിക്കും ഒരേ വികാരം; ആഞ്ഞടിച്ച് മുഖ്യമന്ത്രി