ലോർഡ്‌സ്: ഇംഗ്ളണ്ടിന് എതിരായ രണ്ടാം ടെസ്‌റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ. അവസാനദിനമായ ഇന്ന് രണ്ടാം ഇന്നിംഗ്‌സ് ഇന്ത്യ 298 റണ്‍സിന് ഡിക്ളയര്‍ ചെയ്‌തു. 272 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ളണ്ടിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ റോറി ജോസഫ് ബേണ്‍സിനെ നഷ്‌ടമായി. നാല് പന്ത് നേരിട്ട ബേണ്‍സ് സംപൂജ്യനായിട്ടാണ് പവലിയനിലേക്ക് മടങ്ങിയത്.
തൊട്ടടുത്ത ഓവറില്‍ ഡോം സിബ്ളിയെയും ഷമി പൂജ്യനാക്കി മടക്കി. ആദ്യ രണ്ട് ഓവറിലേല്‍പ്പിച്ച ആഘാതം മുതലെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞാല്‍ ലോഡ്‌സില്‍ ചരിത്ര വിജയമാകും പിറക്കുക. ഇനി 58 ഓവറാണ് ഇന്നത്തെ ദിവസം ബാക്കിയുള്ളത്.
നേരത്തെ രണ്ടാം ഇന്നിംഗ്‌സിൽ തകർച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ ഒൻപതാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബുമ്രയും ഷമിയുമാണ് മുന്നോട്ട് നയിച്ചത്. ഇരുവരും ചേര്‍ന്ന് 74 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 70 പന്ത് നേരിട്ട മുഹമ്മദ് ഷമി അര്‍ധസെഞ്ച്വറി (56) നേടി. ഒരു സിക്‌സും അഞ്ച് ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു ഷമിയുടെ ഇന്നിംഗ്‌സ്. മറുവശത്ത് ബുമ്ര 58 പന്തില്‍ മൂന്ന് ഫോറുള്‍പ്പെടെ 34 റണ്‍സെടുത്തു.
Read Also: എസ്ബിഐയുടെ സ്വാതന്ത്ര്യദിന ഓഫറുകൾ പ്രഖ്യാപിച്ചു; കൂടുതൽ അറിയാം