ന്യൂഡെല്‍ഹി: ‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട യുവതിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ച് നല്‍കി’ അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍. സെഫാലി റാണി ദാസ് എന്ന 23കാരിയാണ് ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ പൗരയായി പ്രഖ്യാപിക്കപ്പെട്ടത്.
കഴിഞ്ഞയാഴ്‌ചയാണ് യുവതി ഇന്ത്യന്‍ പൗരയാണെന്ന് പ്രഖ്യാപിക്കുന്ന ഉത്തരവ് അസമിലെ സില്‍ചാര്‍ ജില്ലയിലുള്ള ട്രൈബ്യൂണല്‍ പുറത്തിറക്കിയത്. ഗുവാഹത്തി ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ട്രൈബ്യൂണല്‍ നടപടി.
അസമിലെ കച്ചര്‍ ജില്ലയിലെ മൊഹന്‍ഖല്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് സെഫാലി റാണി ദാസ്. 2017 സെപ്റ്റംബര്‍ 19നായിരുന്നു സെഫാലി റാണി ദാസിനെ അവരുടെ അസാന്നിധ്യത്തില്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ വിദേശിയായി പ്രഖ്യാപിച്ചത്. ട്രൈബ്യൂണല്‍ ഹിയറിങ്ങിന് സെഫാലി ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു അവരുടെ അസാന്നിധ്യത്തില്‍ തന്നെ വിദേശിയായി പ്രഖ്യാപിച്ചത്.
ഇതിന് പിന്നാലെ സെഫാലി ഹൈക്കോടതിയില്‍ ഹരജി നല്‍കി. തുടർന്ന് ഇന്ത്യന്‍ പൗരയാണെന്ന് സില്‍ചാര്‍ ട്രൈബ്യൂണലിന് മുന്നില്‍ തെളിയിക്കാന്‍ സെഫാലിക്ക് 2021 ജൂലൈയില്‍ ഗുവാഹത്തി ഹൈക്കോടതി അവസരം നല്‍കി. കഴിഞ്ഞ ചൊവ്വാഴ്‌ച ട്രൈബ്യൂണല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുകയും സെഫാലി സമര്‍പ്പിച്ച തെളിവുകളുടെ അടിസ്‌ഥാനത്തില്‍ അവര്‍ ഇന്ത്യന്‍ പൗരന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
തന്റെ മുത്തച്ഛന്‍ ദുല്‍റബ്രം ദാസ് 1950 കാലഘട്ടത്തില്‍ മതത്തിന്റെ പേരിലുള്ള വേട്ടയാടലുകള്‍ കാരണം ബംഗ്ളാദേശില്‍ നിന്നും (അന്നത്തെ ഈസ്‌റ്റ് പാകിസ്‌ഥാന്‍) ഇന്ത്യയിലെത്തിയതാണ് എന്നായിരുന്നു സെഫാലിയുടെ വാദം.
1971 മാര്‍ച്ച് 25 ആണ് അസമില്‍ പൗരത്വം തെളിയിക്കാനുള്ള കട്ട് ഓഫ് തീയതി. അതായത് 1971 മാര്‍ച്ച് 25ന് മുമ്പ് തന്റെ പൂര്‍വികര്‍ ഇന്ത്യയിലുണ്ടായിരുന്നു എന്നായിരുന്നു സെഫാലിക്ക് തെളിയിക്കേണ്ടിയിരുന്നത്. ഇതിനായുള്ള രേഖകളും മറ്റും ഹാജരാക്കിയതിന്റെ അടിസ്‌ഥാനത്തിലാണ് ഇവർക്ക് ‘പൗരത്വം’ തിരികെ ലഭിച്ചത്.
Most Read: കോവിഡ്; സംസ്‌ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ