ന്യൂഡെൽഹി: യുക്രൈനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി റഷ്യയിലെ ഇന്ത്യന്‍ എംബസി സംഘം അതിര്‍ത്തിയിലെത്തിയെന്ന് വിദേശകാര്യ സെക്രട്ടറി. ഖാര്‍കീവ്, സുമി മേഖലയില്‍ കുടുങ്ങിയ 4000 പേരെ ഒഴിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലേക്കും കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്‌ഥരെ അയക്കുമെന്ന് വിദേശകാര്യസെക്രട്ടറി അറിയിച്ചു.
പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ഇതുവരെ യുക്രൈനിലെ 60 ശതമാനം ഇന്ത്യക്കാരെയും ഒഴിപ്പിച്ചെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. വ്യോമസേനാ വിമാനങ്ങള്‍ ഇന്ന് മുതല്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്. സി7 വിമാനം രാവിലെ നാല് മണിയോടെ റൊമാനിയയിലേക്ക് തിരിച്ചു. 26 വിമാനസര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, യുക്രൈന്‍ രക്ഷാദൗത്യത്തിലൂടെ ഡെല്‍ഹിയിലെത്തുന്ന വിദ്യാർഥികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് കേരള ഹൗസിലേക്ക് സെക്രട്ടറിയേറ്റില്‍ നിന്ന് പ്രത്യേക സംഘത്തെ നിയമിച്ചു.
കേരള ഹൗസ് ലെയ്‌സണ്‍ വിഭാഗത്തില്‍ മുന്‍പരിചയമുള്ള അസിസ്‌റ്റന്റ് സെക്ഷന്‍ ഓഫിസര്‍ എം കിരണ്‍, സീനിയര്‍ ഗ്രേഡ് അസിസ്‌റ്റന്റ് ഷെയ്ഖ് ഹസന്‍ ഖാന്‍, സെക്രട്ടറിയേറ്റ് അസിസ്‌റ്റന്റ് സഫിര്‍ അഹമ്മദ് എന്നിവരാണ് സംഘത്തിലുള്ളത്. കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസറായി സെക്രട്ടറിയേറ്റിലെ ജോയിന്റ് സെക്രട്ടറി എ സുല്‍ഫിക്കര്‍ റഹ്‌മാനെയും നിയമിച്ചു. ലെയ്‌സണ്‍ ഓഫിസറുടെ ചുമതലയും സുല്‍ഫിക്കര്‍ നിര്‍വഹിക്കും.
Read Also: ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം മുന്നിട്ടിറങ്ങും; കോടിയേരി