റിയാദ്: സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകളില്‍ ഓഫ്‌ലൈന്‍ ക്ളാസുകള്‍ ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകളാണ് ആരംഭിക്കുന്നത്. ഈ മാസം 13 മുതല്‍ ക്ളാസുകള്‍ ആരംഭിക്കും. വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികളെ മാത്രം ബാച്ചുകളായി തിരിച്ചാണ് ഓഫ്‌ലൈന്‍ ക്ളാസുകള്‍ നടത്തുകയെന്ന് അധികൃതർ വ്യക്‌തമാക്കി.
രാജ്യത്തെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സൗദി വിദ്യഭ്യാസ മന്ത്രാലയം അനുമതി നല്‍കിയ സാഹചര്യത്തിലാണ് ക്ളാസുകള്‍ ആരംഭിക്കുന്നത്. സൗദിയിലെ പ്രാദേശിക സ്‌കൂളുകള്‍ കഴിഞ്ഞ ആഴ്‌ച മുതല്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
രണ്ട് ഡോസ് വാക്‌സിനും പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെ 20 പേര്‍ അടങ്ങുന്ന ബാച്ചുകളായി തിരിക്കും. ശേഷം ഇവര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ഓഫ്‌ലൈന്‍ ക്ളാസുകളില്‍ ഹാജരാകുന്നതിനാണ് സൗകര്യമേര്‍പ്പെടുത്തുക. ഇത് സംബന്ധിച്ച് നിര്‍ദ്ദേശമടങ്ങിയ സർക്കുലർ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂളുകള്‍ നല്‍കിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തില്‍ ഒന്‍പത്, പത്ത് ക്ളാസുകള്‍ക്കും മൂന്നാം ഘട്ടത്തില്‍ ഏഴ്, എട്ട് ക്ളാസുകള്‍ക്കും ഇത്തരത്തില്‍ ഓഫ്‌ലൈന്‍ പഠനം ആരംഭിക്കാനാണ് സ്‌കൂളുകളുടെ തീരുമാനം. അതേസമയം ഓഫ്‌ലൈന്‍ ക്ളാസുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ക്ളാസുകളും തുടരുന്നതായിരിക്കും.
Most Read: പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണിൽ മെഡലുറപ്പിച്ച് പ്രമോദ് ഭഗത്