ടോക്യോ: പാരാലിമ്പിക്‌സ് ബാഡ്‌മിന്റണിൽ ഫൈനലിൽ കടന്ന് ഇന്ത്യയുടെ പ്രമോദ് ഭഗത്. സെമിഫൈനലിൽ ജപ്പാന്റെ ദയ്സുകെ ഫുജിഹരെയെ പരാജയപ്പെടുത്തിയാണ് പ്രമോദ് മെഡലുറപ്പിച്ചത്.
അതേസമയം അമ്പെയ്‌ത്തിൽ ഹർവിന്ദർ സിംഗ് ഇന്ത്യക്കായി വെങ്കല മെഡൽ നേടി. ഇതോടെ ടോക്യോ പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ നില 13 ആയി.
പാരാലിമ്പിക്‌സ് അമ്പെയ്‌ത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ കൂടിയാണ് ഹർവിന്ദർ സിംഗ് സ്വന്തമാക്കിയത്. കൊറിയയുടെ എംഎസ് കിമ്മിനെയാണ് ഹർവിന്ദർ കീഴടക്കിയത്. ഷൂട്ടോഫിലേക്ക് നീണ്ട ആവേശജനകമായ മൽസരത്തിൽ 6-5 എന്ന സ്‌കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ ജയം.
വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ്എച്ച് വിഭാഗത്തിൽ ഇന്ത്യയുടെ അവാനി ലെഖാറ വെങ്കല മെഡൽ നേടിയിരുന്നു. നേരത്തെ പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് വിഭാഗത്തിൽ അവാനി സ്വർണം നേടിയിരുന്നു. ഇതോടെ പാരാലിമ്പിക്‌സിൽ ഇരട്ട മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി അവാനി മാറി.
പുരുഷൻമാരുടെ ഹൈജമ്പിൽ ഇന്ത്യയുടെ പ്രവീൺ കുമാർ നേരത്തെ വെള്ളി നേടിയിരുന്നു. ടി 64 വിഭാഗത്തിൽ 2.07 മീറ്ററാണ് പ്രവീൺ കുമാർ മറി കടന്നത്. ഹൈജമ്പ് ടി 63 വിഭാഗത്തിലും ഇന്ത്യ വെള്ളി മെഡൽ നേടിയിരുന്നു. മാരിയപ്പനാണ് ഇന്ത്യക്കായി നേട്ടം കൊയ്‌തത്. മാരിയപ്പനൊപ്പം മൽസരിച്ച ഇന്ത്യൻ താരം ശരത് കുമാറിനാണ് വെങ്കലം.
Most Read: സ്‌കൂൾ തുറക്കലിന് പിന്നാലെ കോവിഡ്; തമിഴ്‌നാട്ടിൽ 3 വിദ്യാർഥികൾക്ക് രോഗബാധ